ന്യൂദല്‍ഹി: ജാമിയ മിലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളോട് ഹോസ്റ്റല്‍ ഒഴിയാന്‍ ആവശ്യപ്പെട്ട് ദല്‍ഹി സര്‍ക്കാര്‍. ഏതാനും ദിവസം മുന്‍പ് വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടീസ് ലഭിച്ചു. ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ കേരള സര്‍ക്കാരും തുടങ്ങിയിട്ടില്ല. ഇതോടെ തെരുവില്‍ ഇറങ്ങേണ്ട അവസ്ഥയിലാണ് വിദ്യാര്‍ത്ഥികള്‍.
നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിന്റെ കേന്ദ്രമായിരുന്നു ജാമിയ. ഇസ്ലാമിസ്റ്റുകള്‍ നടത്തിയ സമരം അക്രമാസക്തമായതോടെ പോലീസ് നടപടിയും ഉണ്ടായി. സമരത്തെ അഭിസംബോധന ചെയ്ത് ഷര്‍ജീല്‍ ഇമാം നടത്തിയ രാജ്യദ്രോഹ പ്രസംഗവും വിവാദമായിരുന്നു. ജമാ അത്തെ ഇസ്ലാമിയുടെ നേതാക്കളെ സമരനായികമാരാക്കി ഇടത് സംഘടനകള്‍ ഉള്‍പ്പെടെ ആഘോഷിച്ചു. സമരത്തിന് പിന്തുണയുമായി ടി.എന്‍. പ്രതാപന് മുതല്‍ ബൃന്ദാ കാരാട്ട് വരെയുള്ള കോണ്‍ഗ്രസ്സിന്റെയും സിപിഎമ്മിന്റെയും നേതാക്കള്‍ ജാമിയയിലേക്ക് ഒഴുകിയിരുന്നു. എന്നാല്‍ ഇപ്പോഴത്തെ പ്രതിസന്ധി ഘട്ടത്തില്‍ ഒരു നേതാക്കളും തിരിഞ്ഞുനോക്കാനില്ല.
കോഴിക്കോട് കുറ്റ്യാടി സ്വദേശിയും ജാമിയയിലെ വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് സ്വാലിഹ് തിരുവനന്തപുരത്തെ കോവിഡ് വാര് റൂമിലേക്ക് വിളിച്ചതിന്റെ ഓഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഞങ്ങള്‍ എന്താണ് ചെയ്യേണ്ടതെന്ന ചോദ്യത്തിന് പാസ് നല്‍കുക മാത്രമാണ് ജോലിയെന്നും മറ്റ് കാര്യങ്ങള്‍ അറിയില്ലെന്നുമാണ് വാര് റൂമില്‍ നിന്നും ലഭിച്ച മറുപടി. യുപിയും ബിഹാറും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ അവരുടെ വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിച്ചു. കേരളത്തിലേക്ക് മാത്രമാണ് വാഹനം ലഭിക്കാത്തതെന്നും സ്വാലിഹ് പറയുന്നു.
കേന്ദ്ര സര്‍ക്കാരാണ് ട്രെയിന്‍ ഓടിക്കേണ്ടതെന്നാണ് ഇതിന് മറുവാദമായി സംസ്ഥാനം പറയുന്നത്. എന്നാല്‍ നാട്ടിലേക്ക് മടങ്ങുന്നത് ചൂണ്ടിക്കാട്ടി ദല്‍ഹി സര്‍ക്കാരുമായി ബന്ധപ്പെട്ടപ്പോള്‍ കേരളം നടപടി സ്വീകരിച്ചിട്ടില്ലെന്ന മറുപടിയാണ് ഇവര്‍ക്ക് ലഭിച്ചത്. പഞ്ചാബ് സര്‍ക്കാരും അവിടെയുള്ള മലയാളി വിദ്യാര്‍ത്ഥികളോട് കേരളത്തിന്റെ അനാസ്ഥയാണ് വിശദീകരിച്ചത്. വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാന്‍ സൗകര്യം ഏര്‍പ്പാടാക്കിയെന്ന് മുഖ്യമന്ത്രി ഏതാനും ദിവസം മുന്‍പ് പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് പതിവ് തള്ള് മാത്രമായിരുന്നുവെന്നാണ് വ്യക്തമാകുന്നത്.
Discussion about this post