ന്യൂദല്‍ഹി: ലോക ആരോഗ്യ സംഘടനയുടെ എക്സിക്യുട്ടീവ് ബോര്‍ഡ് ചെയര്മാന് സ്ഥാനത്തേക്ക് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്ഷവര്ദ്ധന് ഈ മാസം 22ന് ചുമതലയേല്‍ക്കും. കൊറോണയെന്ന മഹാമാരിയെ ഇന്ത്യ പ്രതിരോധിക്കുന്നത് ഹര്ഷവര്ദ്ധനിലൂടെയാണ്. അദ്ദേഹത്തിന്റെ സേവനം ഇനി ആഗോളജനതക്കും ലഭ്യമാകും. പ്രതിസന്ധികളെ അവസരമാക്കിയാണ് ഹര്ഷവര്ദ്ധന് ഈ സ്ഥാനത്തെത്തുന്നത്.
ദല്‍ഹി ബിജെപി മുന്‍ അധ്യക്ഷനായിരുന്ന ഹര്ഷവര്ധന് കാണ്‍പൂരിലെ ഗണേഷ് ശങ്കര്‍ വിദ്യാര്‍ത്ഥി മെമ്മോറിയല്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് 1979ല്‍ എംബിബിഎസ് ബിരുദവും 1983 മുതല്‍ ഇഎന്‍ടിയില്‍ ബിരുദാനന്തര ബിരുദവും നേടി. ഡല്‍ഹിയിലെ തന്നെ പ്രമുഖനായ ഇഎന്‍ടി സര്‍ജനുമാണ്. ആര്‍എസ്എസിലൂടെയാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. 1993ല്‍ ദല്‍ഹി നിയമസഭയിലെത്തി. 1993-98 കാലഘട്ടത്തില്‍ ആരോഗ്യ, നിയമ, വിദ്യാഭ്യാസ മന്ത്രിയായി. ചാന്ദ്നിചൗക്ക് മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലെത്തി, പതിനാറാം ലോക്സഭയിലെ ആരോഗ്യവകുപ്പ് മന്ത്രിയായി 2019 ജൂണ്‍ നാലിന് ചുമതലയേറ്റു.
ഡല്‍ഹിയിലെ ആരോഗ്യ മന്ത്രിയായിരിക്കുമ്പോള്‍ 1994ല്‍ അദ്ദേഹം നടത്തിയ ശ്രമങ്ങളാണ് ഡല്‍ഹിയിലെ 13 ലക്ഷത്തോളം കുട്ടികള്‍ക്ക് ഒരൊറ്റ ദിവസം പള്‍സ് പോളിയോ വാക്സിന് നല്കി ചരിത്രം സൃഷ്ടിച്ചത്. ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും കമ്യൂണിക്കേഷന്‍ സൗകര്യങ്ങളും വ്യാപകമായില്ലാത്ത കാലത്താണ് ഇതെന്നതും ഓര്‍ക്കേണ്ടതാണ്. ഇതാണ് പില്ക്കാലത്ത് ദേശവ്യാപകമായി നടപ്പിലാക്കിയ പള്‍സ് പോളിയോ യുണിവേഴ്സല്‍ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാമിന് കാരണമായിത്തീര്‍ന്നത്. വിവിധ സംസ്ഥാനങ്ങളില്‍ സഞ്ചരിച്ച് ജനകീയ പോളിയോ വാക്സിനേഷന്റെ ആവശ്യകതയെ കുറിച്ച് സര്‍ക്കാരുകളെ അദ്ദേഹം ബോധവാന്മാരാക്കി. പോളിയോ വാക്സിനേഷന് രാജ്യത്ത് നിലവിലുണ്ടായിരുന്നെങ്കിലും അത് എല്ലാ ജനങ്ങളിലേക്കും എത്തിച്ചതിനും 2014ല്‍ ഭാരതം പോളിയോ വിമുക്തമായി പ്രഖ്യാപിക്കപ്പെട്ടതിലും ഈ പ്രവര്‍ത്തന ഫലമായാണ്.
പുകയില വിരുദ്ധ പോരാട്ടത്തിനും ഹര്ഷവര്ദ്ധന് നേതൃത്വം നല്കി. 1997ല്‍ അദ്ദേഹം പാസാക്കിയെടുത്ത ഡല്‍ഹി പ്രൊഹിബിഷന്‍ ഓഫ് സ്മോക്കിംഗ് ആന്റ് നോണ്‍ സ്മോക്കേര്സ് ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ ആക്ട് ആണ് പിന്നീട് പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ച് കേന്ദ്ര നിയമം പാസാക്കുന്നതിന് പ്രചോദനമായത്. ദില്ലിയുടെ പാത പിന്തുടരാന് മറ്റ് സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഒടുവില്‍ 2002ല്‍ പൊതു സ്ഥലങ്ങളില്‍ പുകവലി നിരോധിച്ച് കേന്ദ്ര നിയമം പ്രാബല്യത്തില്‍ വന്നു.
ലോകരാജ്യങ്ങളെ കൊറോണയെന്ന മഹാമാരി വിറപ്പിക്കുമ്പോഴും ഇന്ത്യ പൊരുതി ജയിക്കുന്നത് ഹര്‍ഷവര്‍ധന്റെ കൃത്യതയാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെയാണ്. ചൈനയില്‍ കൊറോണ പടര്‍ന്നുപിടിക്കുന്ന സമയത്തുതന്നെ ഹര്‍ഷവര്‍ധന്റെ നേതൃത്വത്തില്‍ ഇന്ത്യ പ്രതിരോധ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. ആദ്യത്തെയാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചപ്പോള്‍ തന്നെ രോഗത്തെ നേരിടാന്‍ രാജ്യം പൂര്‍ണ്ണമായും സജ്ജമായിരുന്നു. ആരോഗ്യമേഖലയിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി മികച്ച ഒരു ടീമിനെ തയാറാക്കുകയാണ് ഹര്ഷവര്ധന് ആദ്യം ചെയ്തത്. ഇതോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുവാദത്തോടെ രാജ്യത്തെ എല്ലാ എയര്‍പോര്‍ട്ടിലും മോണിറ്ററിങ് സംവിധാനം ഒരുക്കി. ഇന്റര്‍നാഷണല്‍ പാസഞ്ചേഴ്സിന് ഹെല്‍ത്ത് കാര്‍ഡ് നല്കി. ഇതില്‍ യാത്രാവിവരങ്ങള്‍ പൂര്‍ണമായി രേഖപ്പെടുത്തി. ചൈന ഉള്‍പ്പെടെ രോഗം ബാധിച്ച രാജ്യങ്ങളില്‍ നിന്നുള്ളവരെ ട്രാന്‍സിറ്റ് റൂമിലേക്കു മാറ്റി പരിശോധിച്ചു. സംശയം തോന്നിയവരെ വിദഗ്ധ പരിശോധനയ്ക്കായി അയച്ചു. ഇതെല്ലാം ഇന്ത്യയിലോ രോഗവ്യാപനവും മരണവും കുറയാന്‍ സഹായകരമായി.
രോഗം റിപ്പോര്‍ട്ട് ചെയ്യുവാന്‍ തുടങ്ങിയതിന് ശേഷം രാജ്യത്ത് 373 സര്‍ക്കാര്‍ ലബോറട്ടറികളിലൂടെയും 152 സ്വകാര്യ ലബോറട്ടറികളിലൂടെയും പ്രതിദിനം 1,00,000 പരിശോധന നടത്താനുള്ള സംവിധാനമൊരുക്കി അസാധ്യമെന്ന് പറഞ്ഞവരെ ഹര്ഷവര്ധന് അമ്പരപ്പിച്ചു. ഇതുവരെ 25 ലക്ഷത്തിലധികം പരിശോധനകള്‍ രാജ്യത്ത് നടത്തി. ഇന്ന് ഒരു ലക്ഷത്തിലേറെ സാമ്പിളുകള്‍ ഒരു ദിവസം മാത്രം പരിശോധിക്കുന്നുണ്ട്.
രാജ്യത്തിപ്പോള്‍ കൊറോണയെ നേരിടാന്‍ 916 ആശുപത്രികളും 2,044 കോവിഡ് ആരോഗ്യ കേന്ദ്രങ്ങളും 9,536 ക്വാറന്റയിന്‍ കേന്ദ്രങ്ങളും 6,309 കെയര്‍ സെന്ററുകളും സജ്ജമാണ്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര സ്ഥാപനങ്ങള്‍ക്കുമായി 90.22 ലക്ഷം എന്‍ 95 മാസ്കുകളും 53.98 ലക്ഷം വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളും(പിപിഇ) നല്കി. ഒരേ മനസ്സോടെ ഇന്ത്യ ഈ മഹാമാരിയെ തോല്‍പ്പിക്കാന്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ ഒരു ഡോക്ടറുടെ നന്മയുള്ള മനസ്സുമായി ഹര്ഷവര്ധന് അമരത്ത് തന്നെയുണ്ടായിരുന്നു.
പോളിയോക്കെതിരായ പോരാട്ടത്തിന് 1997ല്‍ ലോക ആരോഗ്യ സംഘടന അദ്ദേഹത്തെ ഡയറക്ടര്‍ ജനറല്‍സ് കമന്‍ഡേഷന്‍ മെഡല്‍ നല്കി ആദരിച്ചു. 2001ല്‍ റോട്ടറി ഇന്റര്‍നാഷനല്‍ പോളിയോ ഈറാഡിക്കേഷന് ചാമ്പ്യന്‍ അവാര്‍ഡ് നല്കി. ഈ ചടങ്ങില്‍ വച്ച് പ്രധാനമന്ത്രി വാജ്പേയ് അദ്ദേഹത്തെ ‘സ്വാസ്ഥ്യ വര്ദ്ധന്’ എന്ന് വിശേഷിപ്പിച്ചു. 2002ല്‍ ഡോക്ടഴ്സ് ഡേ ദിവസം ഡോക്ടര്‍ ഓഫ് ദ ലാസ്റ്റ് ഡെക്കേഡ് ബഹുമതി നല്കി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് അദ്ദേഹത്തെ ആദരിച്ചു.
Discussion about this post