കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ഒത്തുകളി അന്യാധീനമാക്കിയത് ഏക്കര്‍ കണക്കിന് ക്ഷേത്രഭൂമി. ദേവസ്വം ഭൂമിയില്‍ വ്യാപക കയ്യേറ്റമാണ് നടക്കുന്നത്. തിരിച്ചുപിടിക്കാന്‍ നിയോഗിക്കപ്പെട്ട സ്പെഷ്യല്‍ തഹസില്‍ദാരും സംഘവും കാഴ്ചക്കാരായി. പത്ത് വര്‍ഷത്തിനിടെ ആകെ തിരിച്ചുപിടിച്ചത് 95 ഏക്കര്‍ ഭൂമി മാത്രം. ഇതിന് 3.20 കോടി രൂപയും ചെലവായി. 7500 ഏക്കര്‍ ക്ഷേത്രഭൂമി നഷ്ടപ്പെട്ടതായാണ് വിലയിരുത്തല്‍.
സ്വകാര്യ വ്യക്തികള്‍ മുതല്‍ വന്‍കിടക്കാര്‍ വരെ കയ്യേറ്റക്കാരുടെ പട്ടികയിലുണ്ട്. കെ.പി. യോഹന്നാന്റെ വിവാദമായ എരുമേലി ചെറുവള്ളി എസ്റ്റേറ്റിലെ 100 ഏക്കറും പാഞ്ചാലി മേട്ടില്‍ വഞ്ഞിപ്പുഴ ദേവസ്വത്തിന്റേതായി ഉണ്ടായിരുന്ന 269 ഏക്കറും ദേവസ്വം ബോര്‍ഡിന്റേതാണ്. 1842.08 ഏക്കര്‍ ഉണ്ടായിരുന്ന എരുമേലി ദേവസ്വത്തിന് ഇപ്പോഴുള്ളത് 14 ഏക്കര്‍ മാത്രം. ഏറ്റുമാനൂര്‍ ദേവസ്വത്തിന് അവകാശപ്പെട്ട 62 സെന്റ് സ്ഥലവും സത്രവും റവന്യൂ വകുപ്പിന്റെ െൈകവശമാണ്. പാലാ പയപ്പാര്‍ കോതകുളങ്ങര ക്ഷേത്രത്തിന്റെ ഏഴ് ഏക്കര്‍ സ്വകാര്യ വ്യക്തികളുടെ കയ്യിലും.
സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് ക്ഷേത്ര ഭൂമി പാട്ടത്തിന് നല്‍കാനും വിളക്കുകളും ഓട്ടു പാത്രങ്ങളും വില്‍ക്കാനും സര്‍ക്കാര്‍ തീരുമാനിച്ചതിനിടെയാണ് കയ്യേറ്റ വിഷയം ചര്‍ച്ചയാകുന്നത്. ഈ ഭൂമിയിലെ വരുമാനം മാത്രമുണ്ടെങ്കില്‍ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കുമായിരുന്നുവെന്ന് വിശ്വാസികള്‍ ചൂണ്ടിക്കാട്ടുന്നു. യോഹന്നാന് ഉള്‍പ്പെടെയുള്ള കയ്യേറ്റക്കാരെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍. ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളത്തിനും സര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്. ഇതിന് പുറമെയാണ് ഇപ്പോള്‍ അവശേഷിക്കുന്ന ഭൂമിയും പാട്ടത്തിന് നല്‍കുന്നത്. ഇതിനെതിരെ ഹിന്ദു സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്.
Discussion about this post