അബൂജ: മുസ്ലിം തീവ്രവാദികളുടെ താണ്ഡവത്തില്‍ ക്രൈസ്തവരുടെ ശവപ്പറമ്പായി നൈജീരിയ. കഴിഞ്ഞ നാലു മാസത്തിനിടെ 600ലധികം ക്രൈസ്തവര്‍ കൊലക്കത്തിക്ക് ഇരയായെന്ന് റിപ്പോര്‍ട്ട്. സന്നദ്ധ സംഘടനയായ ‘ഇന്റര്‍സൊസൈറ്റി’ (ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് അന്‍ഡ് റൂള്‍ ഓഫ് ലോ) ആണ് ക്രൈസ്തവ വേട്ടയുടെ ചിത്രം പുറത്തുവിട്ടത്. 2009 മുതല്‍ ഇതുവരെ 32,000ല്‍ അധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ടുവെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. ആഫ്രിക്കയിലെ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ തകര്‍ക്കാന്‍ തീവ്രവാദ സംഘടനകള്‍ പ്രചാരണം സംഘടിപ്പിച്ചു. നാല് വൈദിക വിദ്യാര്‍ത്ഥികളെ തട്ടികൊണ്ടുപോയി. ഇതിലൊരാള്‍ കൊല്ലപ്പെട്ടു. ഗ്രാമങ്ങളും കൃഷിയിടങ്ങളും ആക്രമിച്ചു. സ്ത്രീകളെ ലൈംഗിക അടിമകളാക്കി.
ജിഹാദി സംഘടനകളായ മിലിറ്റന്റ് ഫുലാനി ഹെഡ്സ്മെന്‍, ബൊക്കോ ഹറാം എന്നിവ നൈജീരിയയിലെ പഴയ മധ്യബെല്റ്റ്, വടക്കുകിഴക്കന്‍ മേഖലകള്‍ കേന്ദ്രീകരിച്ചുള്ള അക്രമങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ക്രൈസ്തവര്‍ക്ക് എതിരായ അതിക്രമങ്ങള്‍ നിയന്ത്രണാതീതമായ സാഹചര്യത്തിലും ഭരണകൂടം ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ലെന്നും ജിഹാദികളുമായി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2008ല്‍ നൈജീരിയയില്‍ സ്ഥാപിതമായ സന്നദ്ധ സംഘടനയായ ഇന്റര്‍സൊസൈറ്റി പൗരസ്വാതന്ത്ര്യം, നിയമവാഴ്ച, നിയമ പരിഷ്കരണം, സദ്ഭരണം എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിലാണ് പ്രവര്‍ത്തിക്കുന്നത്.
Discussion about this post