തിരുവനന്തപുരം: ദേശീയ പണിമുടക്ക് അനുകൂലികൾ വ്യാപകമായി ട്രെയിൻ തടഞ്ഞതിനെത്തുടർന്ന് സംസ്ഥാനത്ത് ട്രെയിൻ ഗതാഗതം താറുമാറായി. ചൊവ്വാഴ്ച പുലർച്ചെ തന്നെ സമരാനുകൂലികൾ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ട്രെയിൻ തടഞ്ഞു. തിരുവനന്തപുരത്തുനിന്നും പുലർച്ചെ അഞ്ചിന് പുറപ്പെടേണ്ട വേണാട് എക്പ്രസ് സമരാനുകൂലികൾ തടഞ്ഞതോടെ ഒന്നര മണിക്കൂർ വൈകിയാണ് സർവീസ് ആരംഭിച്ചത്. ആറിന് പുറപ്പെടേണ്ട ജനശതാബ്ദി എക്സ്പ്രസും ഒന്നര മണിക്കൂർ വൈകി. രപ്തിസഗാർ എക്സ്പ്രസും സമരാനുകൂലികൾ തടഞ്ഞു. ഇതോടെ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. എറണാകുളത്തും സമരാനുകൂലികൾ ട്രെയിൻ തടഞ്ഞു. തിരുവനന്തപുരത്തേക്കുള്ള ചെന്നൈ മെയിൽ തൃപ്പുണിത്തുറയിലാണ് തടഞ്ഞത്. ചെന്നൈ−മംഗളൂരു മെയിൽ എക്സ്പ്രസ് ട്രെയിൻ കോഴിക്കോട്ട് സമരക്കാർ തടഞ്ഞു. കായംകുളം റെയിൽവേ സ്റ്റേഷനിലും സമരാനുകൂലികൾ ട്രെയിൻ തടയുന്നു. വഞ്ചിനാട് എക്സ്പ്രസാണ് തടഞ്ഞത്. വിലക്കയറ്റം തടയുക, തൊഴിലില്ലായ്മ പരിഹരിക്കുക, മിനിമം വേതനവും പെൻഷനും കൂട്ടുക, ഇന്ധന വിലക്കയറ്റം നിയന്ത്രിക്കുക, ഇൻഷ്വറൻസ് പ്രീമിയം വർധന പിൻവലിക്കുക, പത്തു വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ നിരത്തിലിറക്കുന്നത് തടയുന്ന മോട്ടോർ വാഹന നിയമ ഭേദഗതി നടപ്പാക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംയുക്ത ട്രേഡ് യൂണിയൻ സമരസമിതി പണിമുടക്ക് നടത്തുന്നത്.
Discussion about this post