—- വൈഗാ ലക്ഷ്മി
മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. സി.നിവേദിത അറസ്റ്റില്‍- ഇന്നലെ രാവിലെ കേരളം ആദ്യം കേട്ട വാര്‍ത്തകളിലൊന്ന്. കൊടും കുറ്റവാളിയെപ്പോലെ സൂര്യനുദിക്കും മുന്‍പ് വീട് വളഞ്ഞായിരുന്നുവത്രെ പിണറായിപ്പോലീസ് നിവേദിതയെ കയ്യാമംവച്ചത്. മുണ്ടുടുത്ത സ്റ്റാലിന്റെ കെട്ടകാലത്ത് നാമജപ സമരത്തില്‍ പങ്കെടുത്തു എന്ന വലിയ കുറ്റമാണ് അവര്‍ ചെയ്തത്. ശരണമന്ത്രം അശ്ലീലമായി കരുതുന്ന കമ്യൂണിസ്റ്റുകള്‍ ഭരിക്കുന്ന കേരളത്തില്‍ ദീര്‍ഘകാലം ജയിലില്ക്കിടക്കാന് നാമജപമൊക്കെ മതിയായ കാരണമാണ്. മന്ത്രിക്കെതിരെ ശരണം വിളിച്ച് നടത്തിയ സമരത്തിന് നേതൃത്വം നല്‍കിയെന്ന ഒറ്റക്കാരണത്താല്‍ വിശ്വാസിയായ ഒരു വനിതാ നേതാവിനെ പോലീസിന്റെ ജീപ്പ് തകര്‍ത്തുവെന്ന കുറ്റം അടിച്ചേല്‍പ്പിച്ച് ജയിലിലടക്കുന്ന നവോത്ഥാന കാഴ്ച കണ്ട് രസിക്കുകയാണ് അയ്യപ്പ വിശ്വാസികളെ സഹിഷ്ണുത പഠിപ്പിക്കാനിറങ്ങിയിരിക്കുന്ന മാധ്യമങ്ങളും സാംസ്കാരിക നായകരും. കേസെടുത്താല്‍, ജയിലിട്ടാല്‍, തൂക്കിലേറ്റിയാല്‍ ഇല്ലാതാകുന്നതാണ് ആര്‍എസ്എസ്സുകാരുടെ സമരവീര്യമെന്ന തെറ്റിദ്ധാരണ പിണറായിക്കുണ്ടെങ്കില് അടിയന്തരാവസ്ഥയും നിലക്കലും മാറാടും അയോധ്യയുമൊക്കെ അദ്ദേഹം ഒരാവര്‍ത്തികൂടി വായിക്കണം. കുറഞ്ഞപക്ഷം കള്ളക്കേസെടുത്ത് ജയിലിലടച്ച നിവേദിതയുടെ ചരിത്രമെങ്കിലും ഉപദേശികളില്നിന്നും ചോദിച്ചറിയണം.
അടിയന്തരാവസ്ഥയില്‍ മരണത്തെ വെല്ലുവിളിച്ചവര്‍ രണ്ട് വര്‍ഷം മുന്‍പ് ആലുവ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച മഹാസംഗമത്തില്വച്ചാണ് നിവേദിതയെ ആദ്യമായി കാണുന്നത്. കൊളോണിയന്‍ അടിമത്തത്തെ അനുസ്മരിപ്പിച്ച ഫാസിസ്റ്റ് ഇന്ദിരയുടെ ക്രൂരഭരണത്തിന്റെ ജീവിക്കുന്ന ബലിദാനികളായ വൈക്കം ഗോപകുമാര്‍ ഉള്‍പ്പെടെയുള്ള നൂറ് കണക്കിന് ഇരകളുടെ കൂട്ടത്തില്‍ ഒരാളായിരുന്നു അവര്‍. നിറഞ്ഞ പുഞ്ചിരിയോടെ ഹൃദയത്തിന്റെ ഭാഷയില്‍ സംസാരിക്കാനറിയാവുന്ന നിവേദിത, അടിയന്തരാവസ്ഥക്കെതിരായ സമരത്തില്‍ പങ്കെടുത്ത് ശരീരം നുറങ്ങിയ അഛനോ മുത്തഛനോ സഹായത്തിനായി എത്തിയതാകുമെന്നാണ് ആദ്യം കരുതിയത്. പരിപാടിക്കെത്തിയവരില്‍ ഭൂരിഭാഗവും വലിയ ആവേശത്തോടെ നിവേദിതയുമായി സംസാരിക്കുന്നത് കണ്ടപ്പോഴുണ്ടായ സംശയം വൈക്കം ഗോപകുമാറിനോട് നേരിട്ട് ചോദിച്ചു. അദ്ദേഹം ടൗണ്‍ഹാളിലെ ചുമരില്‍ പ്രദര്ശിനിയിലുണ്ടായിരുന്ന ഒരു ചിത്രം ചൂണ്ടിക്കാട്ടി- ഇരുമ്പഴികള്‍ക്കുള്ളില്‍ ഒരമ്മയും കൈക്കുഞ്ഞും. അമ്മയുടെ മാറിച്ചേര്ന്നു മയങ്ങുന്ന മൂന്ന് വയസ്സുള്ള ആ പെണ് കുഞ്ഞായിരുന്നു നിവേദിത.
ആര്‍എസ്എസ്സിന്റെ നേതൃത്വത്തില്‍ പാലക്കാട്ട് നടന്ന സ്ത്രീകളുടെ അടിയന്തരാവസ്ഥ വിരുദ്ധ സമരത്തിന് മുലകുടി മാറാത്ത നിവേദിതയെ ഒക്കത്തിരുത്തിയാണ് രാധ നേതൃത്വം നല്‍കിയത്. സമരത്തെ നേരിടാന്‍ കരിനിയമങ്ങള്‍ ശക്തമായി പ്രയോഗിച്ചിരുന്ന അക്കാലത്ത് രാധയുള്‍പ്പെടെ പന്ത്രണ്ടോളം സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്ത് പാലക്കാട് കോട്ടയിലെ ജയിലിലടച്ചു. കുഞ്ഞിനെ അമ്മയില്‍നിന്നും വേര്‍പെടുത്തി വീട്ടിലാക്കാന്‍ ശ്രമിച്ച പോലീസ് പരാജയപ്പെട്ട് പിന്മാറി. ദിവസങ്ങളോളം അമ്മക്കൊപ്പം നിവേദിതയും ജയിലില്‍ക്കിടന്നു. നിലക്കല്‍ സമരകാലത്ത് ഗുരുവായൂരില്‍ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനെ ചാണകത്തില്‍ മുക്കിയ ചൂലുമായി തടയുകയും കരിങ്കൊടി കാണിക്കുകയും ചെയ്തത് രാധയുടെയും വിനോദിനിയമ്മയുടെയും നേതൃത്വത്തിലുള്ള സ്ത്രീകളായിരുന്നു. ആ അമ്മയുടെ മകളെ, സ്വാതന്ത്ര്യാനന്തരം രാജ്യം സാക്ഷിയായ ഏറ്റവും വലിയ ഫാസിസ്റ്റ് ഭരണകാലത്ത് അഴിമകള്ക്കുള്ളില് മുലപ്പാല്‍ നുണഞ്ഞവളെയാണ് പിണറായി ജയിലറ കാട്ടി പേടിപ്പിക്കുന്നത്.
രാധ പിന്നീട് മഹിളാ മോര്‍ച്ചയുടെ സംസ്ഥാന അദ്ധ്യക്ഷയായി. അഛന് ബാലകൃഷ്ണനും അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടത്തില്‍ സജീവമായിരുന്നു. ഗുരുവായൂരിലെ ഇവരുടെ വീട് ആര്‍എസ്എസ്സിന്റെ കാര്യാലയം പോലെയാണ് പ്രവര്‍ത്തിച്ചത്. വിവാഹ ശേഷം ഏറെക്കാലം ഭര്‍ത്താവ് സുബ്രഹ്മണ്യനൊപ്പം വിദേശത്തായിരുന്നു നിവേദിത. വാഹനാപകടത്തില്‍ ഭര്‍ത്താവ് മരിച്ചതിന് ശേഷം തിരികെ നാട്ടിലെത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുരുവായൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് 25490 വോട്ട് നേടി. 2011ല്‍ 9306 വോട്ടാണ് ബിജെപിക്ക് ലഭിച്ചിരുന്നത്. അഭിഭാഷക വൃത്തിക്കൊപ്പം സ്ത്രീകളുടെ പ്രശ്നങ്ങളിലും സാമൂഹിക വിഷയങ്ങളിലും സജീവമായി ഇടപെടല്‍ നടത്തുന്ന നിവേദിത മഹിളാ മോര്‍ച്ചയുടെ മുന്നണിപ്പോരാളികളില്‍ ഒരാളാണ്. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പോലീസിന്റെ വലയം ഭേദിച്ച നിവേദിതയുടെ സമരവീര്യത്തിന്റെ ചൂടറിഞ്ഞിട്ടുണ്ട്. ഇന്ദിരയുടെ തടവറകളെ ഭേദിച്ചവര്ക്ക് പിണറായിയുടെ ജയില്‍ അലങ്കാരം മാത്രമാണ്
Discussion about this post