മലപ്പുറം: വീട്ടുകാരുടെയും ഭർത്താവിന്റെയും എതിർപ്പുകൾ അവഗണിച്ചു ശബരിമല ദര്‍ശനം നടത്തിയ കനക ദുര്‍ഗയ്ക്കെതിരെ മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയ്ക്ക് മുന്നില്‍ നാമജപ പ്രതിഷേധം. ശബരിമല ദര്‍ശനത്തിന് ശേഷം കനകദുര്‍ഗ ഇന്ന് പുലര്‍ച്ചെയാണ് പെരുന്തല്‍മണ്ണയിലെ വീട്ടിലെത്തിയത്. വീട്ടില്‍ തിരിച്ചെത്തിയ തന്നെ ഭര്‍ത്താവിന്റെ അമ്മയും ബന്ധുക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതായി കനകദുര്‍ഗ ആരോപിച്ചിരുന്നു. എന്നാൽ ഇത് തള്ളിയാണ് ബന്ധുക്കളും സഹോദരനും രംഗത്തെത്തിയത്.പാര്‍ട്ടി പോലീസുമായി വന്ന് വീട്ടില്‍ തെമ്മാടിത്തം കാണിക്കാനാണ് കനക ദുര്‍ഗ ശ്രമിച്ചതെന്ന് സഹോദരന് ഭരത് ഭൂഷണ് ആരോപിച്ചു.
കനകദുര്‍ഗ വീട്ടില്‍ എത്തിയപ്പോള്‍ ഭര്‍ത്താവ് ക്ഷേത്രത്തിലായിരുന്നുവെന്നും അപ്പോഴാണ് സംഭവങ്ങളെല്ലാം നടന്നതെന്നും ഭരത് ഭൂഷണ് പറഞ്ഞു.അവളുടെ ഒപ്പം തന്നെ വീടിന് ഉള്ളിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകരും പോലീസുകാരും ഇരച്ചു കയറുകയാണ് ചെയ്തത്. എന്നാല്‍ ഇവരെ പ്രതിരോധിക്കാന്‍ അമ്മ ശ്രമിച്ചു, ഇതിനിടയില്‍ ഉന്തും തള്ളുമുണ്ടായി. അപ്പോള്‍ അവള് അമ്മയെ തള്ളിയിട്ടു, ഇതോടെ അമ്മ അവളെ തിരിച്ച് തല്ലി, എന്നും ഭരത് ഭൂഷണ് പറഞ്ഞു.അമ്മയെ തള്ളിയിട്ടെന്ന ആരോപണവുമായി കനകദുഗയുടെ ഭര്‍ത്താവ് കൃഷ്ണനുണ്ണിയും രംഗത്തെത്തി. കനക ദുര്‍ഗ മര്‍ദ്ദിച്ച സംഭവത്തിൽ അവരുടെ ഭര്‍ത്താവിന്റെ അമ്മയും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.
അതെ സമയം ഇതുവരേയും സംഭവത്തില്‍ കനക ദുര്‍ഗ പോലീസില്‍ പരാതി നല്‍കിയിട്ടില്ല. കനകദുര്‍ഗയ്ക്കെതിരെ വിശ്വാസികള്‍ ആശുപത്രിക്കു മുന്നിൽ നാമജപ പ്രതിഷേധം നടത്തുകയാണ്. ജനുവരി രണ്ടിനാണ് കനക ദുര്‍ഗയും ബിന്ദുവും ശബരിമലയില്‍ ദര്‍ശനം നടത്തിയത്. മഫ്തിയിലുള്ള പൊലീസിന്റെ അകമ്പടിയില്‍ കറുത്ത വസ്ത്രം ധരിച്ച്, ഇരുമുടിക്കെട്ടില്ലാതെ, മുഖംമറച്ചാണ് ഇവര്‍ മലകയറിയത്. പമ്പയില്‍ നിന്ന് സന്നിധാനത്തെ ആശുപത്രിയിലേയ്ക്കുള്ള ആംബുലന്‍സിലാണ് ഇവരെ എത്തിച്ചതെന്നും വിവരമുണ്ട്. നിലയ്ക്കലില്‍ നിന്ന് മടങ്ങിയ വഴിയിലും ഇവര്‍ക്ക് സുരക്ഷ നല്കി. ശബരിമലയിലേക്കുള്ള യാത്രയില്‍ ആരും ഇവരെ തിരിച്ചറിഞ്ഞില്ല.
ഒരിടത്തും പ്രതിഷേധവും നേരിടേണ്ടിവന്നില്ല. പിന്നീട് ഇവർ തന്നെ വീഡിയോ പുറത്തു വിടുകയായിരുന്നു. ഇതോടെ സംസ്ഥാന വ്യാപകമായി കനത്ത പ്രതിഷേധങ്ങളും ഹർത്താലും നടന്നു.തിരുവനന്തപുരത്തേക്കാണെന്നു പറഞ്ഞാണ് കനകദുര്‍ഗ വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍, കൊയിലാണ്ടി സ്വദേശിയായ ബിന്ദുവിനൊപ്പം നവംബര്‍ 24ന് കനകദുര്‍ഗ ശബരിമല ദര്‍ശനത്തിന് ശ്രമിച്ചു. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഇരുവര്‍ക്കും തിരിച്ചിറങ്ങേണ്ടി വന്നു. പിന്നീട് ജനുവരി 2ന് പുലര്‍ച്ചെ ശബരിമല ദര്‍ശനം നടത്തിയതോടെയാണ് ഇരുവരും വാര്‍ത്തകളില്‍ നിറഞ്ഞത്.
ഇതേത്തുടര്‍ന്ന് സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധമുണ്ടായി. ശബരിമല ദര്‍ശനം നടത്തിയതില്‍ കനകദുര്‍ഗയുടെ വീട്ടുകാര്‍ക്ക് കടുത്ത എതിര്‍പ്പ് ഉണ്ടായിരുന്നു. ജനവരി രണ്ടിന് ശബരിമല ദര്‍ശനം നടത്തിയത് മുതല്‍ കനക ദുര്‍ഗയും ബിന്ദുവും പോലീസ് സംരക്ഷണത്തില്‍ വിവിധയിടങ്ങളിലായി കഴിയുകയായിരുന്നു.
Discussion about this post