മനുഷ്യനായി ജീവിച്ചതുകൊണ്ട് എല്ലാം തന്റേതുമാത്രമാണെന്നും തനിക് മാത്രമാണ് ഈ ലോകം അവകാശപെട്ടതുമെന്ന ചിന്ത, അല്ല അഹങ്കാരമാണ് ഇന്ന് മനുഷ്യരുടെ ഉള്ളിൽ കുത്തിനിറയ്കപെട്ടിട്ടുള്ളത്. അവകാശങ്ങൾക്ക് അപ്പുറം മൂല്യം കല്പിക്കേണ്ട ഒരുപാട് കാര്യങ്ങൾ നമുക്ക് ചുറ്റുമുണ്ട്. പക്ഷെ, അതൊന്നും മനസിലാക്കാൻ നാം ശ്രമിക്കുന്നില്ല എന്നതാണ് വാസ്തവം. തങ്ങളുടെ സ്വാർത്ഥചിന്തകളിൽ മുഴുകി പോയിരിക്കുന്നു മനുഷ്യർ. സ്വാർത്ഥചിന്തകളെ മാറ്റുവാൻ മനുഷ്യർ തയ്യാറല്ല. ‘സ്വാർത്ഥത’ എന്ന നാല് അക്ഷരത്തിലാണ് നാം ഉൾപ്പെടെ എല്ലാ മനുഷ്യരും ജീവിക്കുന്നത്. താനും തന്റെ കുടുംബവും എന്നത് മാത്രമാണ് ചിന്ത.
താൻ മാത്രം മതി, തനിക് മാത്രം സന്തോഷം കിട്ടിയാൽ മതി, തന്റേത് മാത്രം, അങ്ങനെ താൻ, തന്റേത് എന്ന മുദ്രവാക്യങ്ങളാണ് ഇന്നെവിടെയും. പെറ്റമ്മയെ കൊല്ലാൻ കൂട്ടുനിൽക്കുന്ന ഇന്നത്തെ തലമുറയെ എങ്ങനെയാണ് നാം വിശ്വസിക്കുക? എപ്പോൾ വേണമെങ്കിലും തിരിഞ്ഞുകൊത്താവുന്ന വിഷസർപ്പമാണ് നമുക്ക് ചുറ്റുമുള്ളത്. സ്നേഹം പ്രകടിപ്പിച് പിന്നിൽ നിന്നും കുത്തുന്ന ഒരുപാട് ഹൃദയഭേദകമായ അനുഭവങ്ങളുടെയാണ് അനുദിനം നാം കടന്നുപോയ്കൊണ്ടിരിക്കുന്നത്.
എന്തിനു പറയണം, ‘ദൈവത്തിന്റെ സ്വന്തം നാട് ‘ എന്ന് വിശേഷിപ്പിക്കുന്ന നമ്മുടെ കേരളത്തിലാണല്ലോ ഇതൊക്കെ സംഭവിക്കുന്നത്. ഒരു തരത്തിൽ പറഞ്ഞാൽ ഇവയോടൊക്കെ പുച്ഛമാണ് തോന്നുന്നത്. ഇവിടെ ഏറ്റവും രസകരമായ കാര്യം, പണ്ട് ഒരു പരസ്യകമ്പനി നമ്മുടെ കേരളത്തിനു ഇങ്ങനെ പേരിടുമ്പോൾ അവർ കരുതിയോ ഒടുവിൽ ഈ നാടാണ് പീഡനത്തിനും ക്രൂരകൃത്യങ്ങൾക്കും മുൻനിരയിൽ എത്തുകയെന്ന് ! എന്തിനേറെ പറയുന്നു, നമ്മൾ കരുതിയോ ഇതൊക്കെ, ഇങ്ങനെയൊക്കെ ആയിത്തീരുമെന്നു!
അറിവും ചിന്താശക്തിയുമുള്ള ഏക ജന്തുവാണ് മനുഷ്യർ എന്നല്ലേ. എന്നാൽ പലകാര്യങ്ങളിലും മനുഷ്യവർഗത്തെക്കാൾ എന്നും മുൻപന്തിയിൽ മൃഗങ്ങൽ തന്നെയാണ്. അവരുടെ ആശയവിനിമയം നമുക്ക് മനസിലാക്കാൻ പറ്റുന്നില്ലായെന്നേയുള്ളു. സത്യത്തിൽ നമ്മൾ അതിനു ശ്രമിക്കുന്നില്ല. എല്ലാ ജീവജാലങ്ങൾക്കും തനതായ മധുരസ്വരങ്ങളും ചിന്തകളും ഉണ്ട്. എങ്ങനെയായാലും മനുഷ്യരെക്കാൾ സ്നേഹവും, ഉണ്ട ചോറിനു നന്ദി കാണിക്കുന്നതും മൃഗങ്ങൾ മാത്രമാണ്. എന്നാൽ എല്ലാ മനുഷ്യരെയും കണ്ണടച്ച് കുറ്റം പറയാൻ പറ്റില്ല. എത്ര വിത്തുകൾ മുളകാതെ പോയാലും എവിടെയെങ്കിലും ഒന്നോ രണ്ടോ വിത്തുകൾ മുളയ്ക്കും, അതൊരുറപ്പാണ്! അല്ലെങ്കിൽ പിന്നെയെങ്ങനെയാണ് പ്രകൃതി നിയമങ്ങൾ നടപ്പിലാക്കുക.
മനുഷ്യർക്ക് മാത്രമല്ല പ്രകൃതിക്കുമുണ്ട് ഓരോ നിയമങ്ങൾ. അത് മനസിലാക്കണമെങ്കിൽ പ്രകൃതിയെ നിരീക്ഷിച്ചാൽ മാത്രംമതി. നാം എന്തു തെറ്റ് ചെയ്താലും ആവുന്നതിനുമപ്പുറം അമ്മയായ പ്രകൃതി കണ്ടില്ലെന്ന് വയ്ക്കും. എന്നാൽ തന്റെ നിലനിൽപിന് ഭീഷണിയാകുമ്പോൾ ആർക്കാണ് സഹിക്കുവാൻ കഴിയുക. അങ്ങനെയല്ലേ ഒരുകാലത്ത് വെള്ളപൊക്കം നമ്മളെ വളരെയധികം വീർപ്പുമുട്ടിച്ചത്. ഇപ്പോൾ ഇതാ കൊറോണ !…
പക്ഷെ എന്തോക്കെയായാലും മനുഷ്യർ പഠിക്കുന്നില്ല എന്നതാണ് സത്യം. വിശപ്പ് സഹിക്കാൻ വയ്യാതെ ഒരു നേരത്തെ അന്നത്തിനുവേണ്ടി അരി മോഷ്ടിച്ചവനെ നാട്ടുകാർ കെട്ടിയിട്ട് മൃഗീയമായി തല്ലികൊന്നു. എന്നിട്ടോ എന്തുകിട്ടി മനുഷ്യർക്ക്? അതിനൊക്കെ എല്ലാവരും ഒന്നിച്ചുനില്കും, എന്നാൽ ഈ ഒത്തൊരുമ പണ്ടേ നല്ലകാര്യങ്ങൾക്കായി ഉപയോഗിച്ചിരുന്നെങ്കിൽ ഈ ലോകം ഇങ്ങനെ ആകില്ലായിരുന്നു.
അതുപോലെ മദ്യലഹരിയിലെ കൗതുകത്തിന് ഒരു ഗര്ഭിണിപൂച്ചയെ കെട്ടിതൂക്കികൊന്ന മനുഷ്യന്റെ ക്രൂരകൃത്യം. സ്വന്തം ഭാര്യയെ സ്വത്തിനും പണത്തിനും വേണ്ടി കൊന്നുകളഞ്ഞു. പിന്നാലെ ഗർഭിണിയായ ഒരു ആനയോടുള്ള ക്രൂരതയിൽ ഇന്ന് കേരളം മൊത്തത്തിൽ പഴികേൾക്കുകയാണ്. സ്ഫോടകവസ്തു നിറച്ചു മനുഷ്യർ വച്ച കൈതച്ചക്ക തിന്നവെ അത് പൊട്ടിത്തെറിച്ചാണ് ആന ചെരിഞ്ഞത്. എന്തിനുവേണ്ടിയാണ് ആർക്കുവേണ്ടിയാണ് മനുഷ്യർ ഇതൊക്കെ ചെയ്യുന്നത്? പണത്തിനുവേണ്ടിയോ? ആളാവാൻ വേണ്ടിയോ? ആണെങ്കിൽതന്നെ ഇവരൊക്കെ ജീവിതത്തിൽ എന്തുനേടി? ഇപ്രകാരം ചെയ്യുമ്പോൾ അവരുടെ മനോവികാരങ്ങൾ എന്തായിരിക്കാം? ഒരാൾക്ക്, അതും ഇത്രയ്ക്ക് ചിന്താശക്തിയും വിവേകവുമുള്ള ഒരു ജന്തുവിന് ഇത്രയ്ക്കും ക്രൂരനാവാൻ പറ്റുമോ?
ദേവിക വാര്യർ
Discussion about this post