കൊല്ലം. “ദക്ഷിണ കാശി” എന്നറിയപ്പെടുന്ന ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ നേർച്ചയായിക്കിക്കിട്ടിയ കാളകളെ പെരുന്നാളിന്റെ തലേ ദിവസം അറവുശാലകൾക്ക് വിറ്റത് വിവാദമാകുന്നു. ഭരണ സമിതിക്കെതിരെ പ്രതിഷേധവുമായി ഭക്തർ രംഗത്തെത്തി.ഓച്ചിറ പരബ്രഹ്മ ക്ഷേത്രം കേരളത്തിലെ മറ്റ് ഹൈന്ദവക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായൊന്നാണ്. അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴുകയാണ് ഓച്ചിറയില്‍ ഓംകാരമൂര്‍ത്തിയായ പരബ്രഹ്മം. ഓച്ചിറക്കളിയും, ഓച്ചിറക്കാളകളും മണ്ണ് പ്രസാദമായി നൽകുന്നുവെന്നതുമൊക്കെയാണ് ഇവിടുത്തെ പ്രത്യേകതകൾ. കന്നിമാസത്തിലെ തിരുവോനത്തിനു കന്നുകാലികള്‍ക്കായി നടത്തുന്ന ഇരുപത്തി എട്ടാം ഓണവും പ്രസിദ്ധമാണ്. ഇവിടുത്തെ പ്രധാന വഴിപാടുകൾ ദരിദ്രര്‍ക്കും രോഗികള്‍ക്കും യാചകര്‍ക്കുമായുള്ള ‘കഞ്ഞിപ്പകര്‍ച്ച’, പന്ത്രണ്ട് വിലക്ക് സമയത്ത് കുടില്‍കെട്ടി ‘ഭജനം പാര്‍ക്കുക’, കാളക്കുട്ടികളെ നടയ്ക്കിരുത്തുക എന്നിവയാണ്. എന്നാൽ ഇവയെ സംരക്ഷിക്കാൻ ഒരു ഗോശാലയോ അടച്ചുറപ്പുള്ള ഒരു കെട്ടിടംപോലുമില്ല. അതിനാൽ ഓച്ചിറ പടനിലത്ത് നേർച്ചയായി സമർപ്പിക്കുന്ന പശുക്കിടാങ്ങളെയും കാളക്കുട്ടികളെയും കാലാകാലം ക്ഷേത്രഭരണസമിതി ലേലം ചെയ്ത് ഒഴിവാക്കുകയാണ് ചെയ്യുന്നത്. ലേലമെടുക്കുന്നവർ അവയെ വളർത്താനല്ല, കശാപ്പിനായാണ് വാങ്ങുന്നത്.
ദേവന് സമർപ്പിച്ച ഈ മിണ്ടാപ്രാണികളെ കച്ചവടക്കാർക്ക് ഒഴിവാക്കി പണം വസൂലാക്കുന്നതിനെതിരെ വർഷങ്ങൾ മുമ്പുതന്നെ ഭക്തജനങ്ങളുടെ പ്രതിഷേധമുണ്ടായതാണ്. എന്നാൽ, നിലവിലെ ഭരണസമിതി അതിന് ബദലായി പുതിയ നിർദ്ദേശം വെച്ചു. നടയ്ക്കിരുത്തലും നേർച്ച സമർപ്പിക്കലും ഒന്നും വേണ്ട എന്നും തത്തുല്യമായ തുക ഭരണ സമിതിയിൽ അടച്ചാൽ മതിയെന്നും ചട്ടം കൊണ്ടുവന്നു. എന്നാൽ, ഇന്നും ഭക്തർ നേർച്ചയായി സമർപ്പിക്കുന്നത് തുടരുകയാണ്. പശുക്കൃഷിയും കന്നുകാലി വഴി ഉപജീവനവും നടത്തുന്ന ഓണാട്ടുകരക്കാർക്ക് തങ്ങളുടെ വഴിപാടും പ്രാർത്ഥനയുമാണ് ഈ സമർപ്പണങ്ങൾ. അതങ്ങനെ ഒഴിവാക്കാനാകുന്നതല്ല. ഭണ്ഡാരത്തിലെ പണമല്ല, ഒരു ജീവനാണ് ഓച്ചിറ വല്യച്ഛന് സമർപ്പിക്കുന്നത്.
ഇങ്ങനെയുള്ള കാളക്കിടാങ്ങളെയും മറ്റും ഇത്തവണയും ചെറിയ പെരുന്നാൾ തലേന്ന് ഭരണ സമിതി കച്ചവടക്കാർക്ക് നൽകിയെന്നാണ് വാർത്ത. ഇത്തവണത്തെ കച്ചവടം ലേലമായിരുന്നോ തുകയെത്ര എന്നൊന്നും ഇനിയും അറിവായിട്ടില്ല. എന്തായാലും വാങ്ങുന്നത് ഇറച്ചിവെട്ടുകാർ തന്നെ.
കൊറോണ ലോക്ക്ഡൗണോടെ സമൂഹം സ്വയംപര്യാപ്തമാകുന്ന തിരക്കിൽ കൃഷിയുടെ പ്രസക്തി വർദ്ധിക്കുമ്പോഴാണ് ഭക്തരായ കർഷകരുടെ സമർപ്പണത്തെ ക്ഷേത്രത്തിനും നാടിനും ഗുണപരമാക്കാതെ തീൻമേശയിലെത്തിക്കുന്ന ജീവഹത്യയ്ക്ക് ഭരണസമിതി വഴിയൊരുക്കുന്നത്.
വിത്തുകാളയ്ക്ക് ഏറെ ഖ്യാതി നേടിയ ഓച്ചിറക്കാളയും പശുകൃഷിയുമൊക്കെ ഒരു ദേശത്തിൻ്റെ പ്രധാന വരുമാനമായിരുന്നു. കന്നുകാലി കൃഷി നടത്തുന്നതോ, അതല്ലെങ്കിൽ സന്നദ്ധ കൃഷിക്കാരെ കണ്ടെത്തി തൊഴിൽ മാർഗ്ഗം വികസിപ്പിക്കുന്നതിനോ ഭരണസമിതിക്ക് ശ്രമിക്കാമായിരുന്നു. ഏറെ പാൽ സംരംഭകരും പാൽസൊസൈറ്റികളുമുണ്ട് ഓച്ചിറയിൽ. ഓച്ചിറ പടനിലവും, എട്ടുകണ്ടമുരുളിച്ച വഴിപാടും ചെളി കൊണ്ടുള്ള പ്രസാദവും, ഓച്ചിറക്കളിയോട് ചേർന്നുള്ള കൃഷി സാമഗ്രികളുടെയും കന്നുകാലികളുടെയും വാണിഭവവും എല്ലാം വിളിച്ചോതുന്നത് കാർഷികബദ്ധമായ പാരമ്പര്യമാണ്. ഓച്ചിറ വല്യച്ഛനെ വിളിച്ചു പ്രാർത്ഥിക്കുന്ന ഇന്നാട്ടുകാരുടെ നേരിൻ്റെ മണ്ണാണ് ഇവിടം. അതൊന്നുമുൾക്കൊള്ളാതെ രാഷ്ട്രീയവും ജാതി വ്യവസ്ഥയും പുലർത്തുന്ന തരം താഴ്ന്ന അധികാരക്കയ്യാളാണ് ക്ഷേത്ര ഭരണമെന്നതാണ് ഓച്ചിറയിലെ പ്രശ്നം. ഓച്ചിറ ക്ഷേത്രമെന്ന് പറയപ്പെടുന്നുവെങ്കിലും ഓച്ചിറയിൽ ഒരു ക്ഷേത്രമില്ല. ആൽത്തറകൾ മാത്രം. പ്രധാനമായും കിഴക്കും പടിഞ്ഞാറുമെന്ന് രണ്ട് ആൽത്തറകൾ. ഇന്നു കാണുന്ന പ്രധാന ആല്‍ത്തറകള്‍ രണ്ടും വേലുത്തമ്പി ദളവാ പണികഴിപ്പിച്ചവയാണ്. ഈ ആല്‍മരത്തറകളില്‍ പരബ്രഹ്മചൈതന്യം കുടി കൊള്ളുന്നതായാണ് സങ്കല്പം.
Discussion about this post