കല്ലുമാല ബഹിഷ്കരണത്തിന് ‘അനുമതി’ നൽകിയ ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള
1915 ൽ നടന്ന കല്ലുമാല ബഹിഷ്കരണത്തിൽ കമ്മ്യൂണിസ്റ്റുകളോ കമ്യൂണിസവുമായി വിദൂര ബന്ധം പോലും അവകാശപ്പെടാൻ കഴിയുന്നവരോ ഇല്ലെന്നു ചരിത്രബോധമുള്ള മലയാളിക്ക് ഇന്നറിയാം. എന്നാൽ, സവർണ്ണ സിപിഎം ബുദ്ധിജീവികൾ നവോത്ഥാനത്തിന്റെ പേരിൽ ഹൈന്ദവ സംഘടനകൾക്കും ഹിന്ദു സമൂഹത്തിനുമെതിരെ ആക്ഷേപം അഴിച്ചു വിടുന്ന ഈ കാലത്ത്, പാർട്ടി മേലാളന്മാർ പറയുന്നതെന്തും തൊണ്ടതൊടാതെ വിഴുങ്ങാൻ മന്ദബുദ്ധികളായ പാർട്ടി അടിമകൾ ഉണ്ടെന്നിരിക്കെ, നാം നവോത്ഥാന ചരിത്രത്തിലെ അവഗണിക്കപ്പെട്ട ഏടുകൾ ഒരു പുനർവായനക്ക് പാകത്തിന് വീണ്ടെടുക്കേണ്ടതായുണ്ട്. മാറുമറയ്ക്കൽ സമരത്തിന്റെ തുടർച്ചയായ കല്ലുമാല ബഹിഷ്കരണത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തൊഴുത്തിൽ കൊണ്ടു കെട്ടുന്ന മാർക്സിസ്റ്റ് വ്യാജ പ്രചാരകൻമാർ കുറഞ്ഞ പക്ഷം മാർക്സിസ്റ്റ് ബുദ്ധിജീവി പി ഗോവിന്ദപിള്ളയുടെ ‘കേരള നവോത്ഥാന (വ്യാജ)ചരിത്ര’മെങ്കിലും വായിക്കേണ്ടതാണ്. ഹിന്ദു സമൂഹം ഒരു നൂറ്റാണ്ടു മുൻപ് പൊട്ടിച്ചെറിഞ്ഞ കല്ലും ചില്ലും കൊണ്ട്, നാമെന്നേ തകർത്തെറിഞ്ഞ ജാതിമതിൽ പുനർനിർമിച്ചു സമാജത്തെ ഭിന്നിപ്പിക്കാൻ സിപിഎം കപട ബുദ്ധിജീവികൾ ചരിത്രത്തെ വ്യഭിചരിച്ചു പുത്തൻ ആഖ്യാനങ്ങൾ നിർമിച്ചു കൊണ്ടിരിക്കുകയാണിന്ന്. അതിനായി കള്ളക്കഥകൾ ചമക്കുന്നതോടൊപ്പം യാഥാർഥ്യത്തെ സൗകര്യപൂർവം വളച്ചൊടിക്കുകയും ചില ചരിത്രപുരുഷന്മാരെ കൗശലപൂർവ്വം തങ്ങളുടെ ആഖ്യാനത്തിൽ നിന്ന് ഒഴിവാക്കുന്നതിലും വിദഗ്ധരാണ് സിപിഎംന്റെ ഗീബൽസുമാർ. അങ്ങനെ സിപിഎം നവോത്ഥാന സദസ്സുകളിൽ തമസ്കരിക്കപ്പെട്ട, എൻ എസ് എസ്സിന്റെ രണ്ടാമത്തെ അധ്യക്ഷനും സ്ഥാപക പ്രമുഖരിൽ പ്രധാനിയുമായിരുന്ന ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയെപ്പറ്റിയാണ് ഈ കുറിപ്പ്.
‘ചങ്ങനാശ്ശേരി’ എന്നാൽ പരമേശ്വരൻ പിള്ള എന്നുകൂടി അർത്ഥമുള്ള ഒരു കാലമുണ്ടായിരുന്നു. ധീരനായ സ്വാതന്ത്ര്യ സമരസേനാനി, സാമൂഹ്യ പരിഷ്കർത്താവ്, സാമൂഹിക പ്രവർത്തകൻ, അഭിഭാഷകൻ, ന്യായാധിപൻ എന്ന നിലയിലൊക്കെ പേരെടുത്ത അദ്ദേഹം കേരള നവോത്ഥാന ചരിത്രത്തിലെ ഏറെ വിസ്മരിക്കപ്പെട്ട ഒരേടായി മാറി.
ക്ഷേത്രപ്രവേശന കമ്മിറ്റിഅംഗം, ഹരിജനസേവാസംഘ അദ്ധ്യക്ഷന്‍, കേരള കര്‍ഷക സംഘ അധ്യക്ഷന്‍ എന്നെ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം പിന്നീട് ഹൈക്കോടതിയിലെ ന്യായാധിപനുമായി. വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി പതിനായിരക്കണക്ക്കിനാളുകൾ ഒപ്പിട്ട ഭീമ ഹർജി മന്നത്ത് പദ്മനാഭനോടൊപ്പം തിരുവിതാംകൂർ കൊട്ടാരത്തിലെത്തി സമർപ്പിച്ച് അവിടെ സംസാരിച്ചത് ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയായിരുന്നു.
എസ്എൻഡിപിയുടെ വിഖ്യാതമായ പ്രാക്കുളം സമ്മേളനത്തിൽ മൂര്‍ക്കോത്ത് കുമാരനോടും, കുമാരനാശാനോടും മന്നത്തു പദ്മനാഭനോടും ഒപ്പം ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയും പങ്കെടുത്തിരുന്നു. സഹോദരന് അയ്യപ്പൻ അവതരിപ്പിച്ച ‘എസ്എന്‍ഡിപി യോഗത്തില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും തുല്യ സ്വാതന്ത്യ്രം നല്കി സ്വീകരിക്കുക’ എന്ന പ്രമേയം പ്രാക്കുളം സമ്മേളനത്തിലാണ് അംഗീകരിക്കപ്പെട്ടത്.
നാലുവട്ടം തിരുവിതാംകൂർ നിയമസഭയിലേയ്ക്കു് (ശ്രീമൂലം പ്രജാസഭ) തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ നാമോർക്കേണ്ടത് 1915ലെ ചരിത്ര പ്രസിദ്ധമായ കല്ലുമാല ബഹിഷ്കരണത്തിന് മഹാത്മാ അയ്യങ്കാളിയോടൊപ്പം തോളോട് തോൾചേർന്നു നേതൃത്വം നൽകിയ മഹാപുരുഷൻ എന്ന നിലയിലാണ്. കല്ലുമാല പൊട്ടിച്ചെറിയാൻ കൊല്ലം പീരങ്കി മൈതാനത്തേക്കു പുറപ്പെട്ട അയ്യന്‍കാളിയും പുലയസഹോദരീ-സഹോദരങ്ങളും വഴിയിലുടനീളം ഒരുപാട് എതിർപ്പുകളെ നേരിടേണ്ടിവന്നു. എന്നാൽ, അയ്യൻകാളിക്ക് പിന്തുണയുമായി സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കാൻ മുന്നോട്ടു വന്ന ചങ്ങനാശേരി പരമേശ്വരൻ പിള്ളയുടെ സാന്നിധ്യം അടിസ്ഥാന ജനതയ്ക്ക് നൽകിയ അടിമവിശ്വാസം കുറച്ചൊന്നുമായിരുന്നില്ല. ആക്രമണത്തെ ഭയന്ന് കല്ലുമാല പൊട്ടിച്ചെറിയാൻ തയ്യാറാകാതെ നിന്ന സ്ത്രീകളോട്, അയ്യൻകാളിയുടെ അഭ്യർത്ഥന പ്രകാരം, ‘ചങ്ങനാശ്ശേരി’ വേദിയിൽ എഴുന്നേറ്റുനിന്ന് ‘അനുവാദം കൊടുത്തു’ എന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. തുടർന്ന് കൊയ്തരിവാൾ കൊണ്ട് അവർ തങ്ങളുടെ കല്ല്-ചില്ലു മാലകൾ പൊട്ടിച്ചെറിഞ്ഞു. ശേഷം, അവർ മേൽവസ്ത്രം ധരിച്ചു. ഏറെ ചരിത്രപ്രാധാന്യമുള്ള കല്ലുമാല ബഹിഷ്കരണത്തിൽ മഹാത്മാ അയ്യങ്കാളിയോളം പ്രാധാന്യമുണ്ട് ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളക്ക്.
ക്ഷേത്ര പ്രേവേശനം, കല്ലുമല ബഹിഷ്കരണം, ഹരിജനോദ്ധാരണം തുടങ്ങി കേരളീയ നവോത്ഥാനത്തിന്റെ നട്ടെല്ലായി നിന്ന അദ്ദേഹം എന്തുകൊണ്ട് വിസ്മരിക്കപ്പെട്ടു? കല്ലുമാല പൊട്ടിച്ചെറിയൽ സമരത്തിലെ ചങ്ങനാശ്ശേരി പരമേശരൻ പിള്ളയുടെ സംഭാവന ആഘോഷിക്കപ്പെടരുതെന്നു സിപിഎം ആഗ്രഹിക്കുന്നതിനു പിന്നിൽ രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, ഉത്പതിഷ്ണുക്കളായ ഹിന്ദു സമുദായ നേതാക്കളുടെ ജാത്യാതീതമായ ബന്ധങ്ങൾക്കും സഹകരണങ്ങൾക്കും അന്നും ഇന്നും സിപിഎം എതിരാണ്. ജാത്യാതീതമായ ഹിന്ദു ഐക്യത്തെ മതപരിവർത്തന മാഫിയയെക്കാൾ ഭയക്കുന്നത് സിപിഎം ആണ്. രണ്ടാമത്തെ കാരണം, സമന്വയത്തിന്റെയും സമവായത്തിന്റെയും ഭാരതീയ മാതൃക കമ്മ്യൂണിസത്തിന്റെ വർഗ സമര സങ്കല്പങ്ങളുമായി ചേർന്നുപോകുന്നതല്ല. കമ്മ്യൂണിസ്റ് പ്രസ്ഥാനങ്ങൾക്ക് അവകാശപ്പെടാൻ കഴിയാത്ത ഒരു സാമൂഹികമുന്നേറ്റത്തിന്റെ പൈതൃകം നായർ സർവീസ് സൊസൈറ്റിയെപോലെയുള്ളൊരു ഹൈന്ദവ സാമൂദായിക സംഘടനയ്ക്കു ചാർത്തിനൽകാനുള്ള വൈഷമ്യവും ഇതിനു കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കാൻ കഴിയും.
കേരളത്തിൽ നിലനിന്നിരുന്ന സാമൂഹിക അനാചാരങ്ങൾ ഹൈന്ദവം അതിന്റെ സഹജമായ ആന്തരിക ശുദ്ധീകരണത്തിന്റെയും സ്വയം നവീകരണത്തിന്റെയും ഭാഗമായി പിഴുതെറിഞ്ഞതാനെന്ന് സമ്മതിക്കാൻ വിമുഖതയുള്ളതു കമ്മ്യൂണിസ്റ്റുകാരനു മാത്രമാണ്. ഇന്ത്യക്കു സ്വാതന്ത്യ്രം നേടിക്കൊടുത്തത് ‘ഞമ്മളാണെന്ന’ മട്ടിൽ ‘ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രം’ എന്ന ബ്രഹത് ഗ്രന്ഥo എഴുതിയ ഇ എം എസിന്റെ പാർട്ടിക്ക് കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെ ഹൈജാക്ക് ചെയ്യുക എന്നത് എത്ര നിസ്സാരം.
————————————————————————
ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള: ജീവചരിത്രം
1877-ൽ പഴയ തിരുവിതാംകൂർ രാജ്യത്തിലെ ചങ്ങനാശ്ശേരി പ്രവിശ്യയിലെ വാഴപ്പള്ളിയിൽ ജനനം. പിതാവ്: വടക്കേക്കര പുത്തേട്ടു് വീട്ടിൽ നാരായണപിള്ള, മാതാവ്: മണക്കാട്ടു് വീട്ടിൽ നാരായണിയമ്മ.
പ്രാഥമിക വിദ്യാഭ്യാസം വാഴപ്പള്ളിയിലും, ചങ്ങനാശ്ശേരിയിലും.
ബി എ കഴിഞ്ഞു് അദ്ധ്യാപകവൃത്തിയിൽ പ്രവേശിച്ച അദ്ദേഹം പിന്നീടു് ബിഎൽ പാസായി പ്രഗ്തഭനായ അഭിഭാഷകൻ എന്നു് പേരെടുത്തു.
കൊല്ലം ബാർ അസോസിയേഷന്റെ സ്ഥപകരിലൊരാളായിരുന്നു.
മഹാത്മാ ഗാന്ധിയുമായി അടുത്തുബന്ധപ്പെട്ടു് പ്രവർത്തിയ്ക്കുവാൻ അവസരം ലഭിച്ചിട്ടുണ്ടു്.
ഹരിജൻ സേവാ സംഘത്തിന്റെ കേന്ദ്രക്കമ്മിറ്റി അംഗവും കേരളപ്രദേശ് ശാഖയുടെ അദ്ധ്യക്ഷനുമായിരുന്നു. അദ്ദേഹത്തിന്റെ ശ്രമഫലമായി കേരളത്തിലുടനീളം 82 ഹരിജനോദ്ധാരണകേന്ദ്രങ്ങൾ തുറന്നു.
അയിത്തത്തിനെതിരെ ശുചീന്ദ്രത്തും വൈക്കത്തും അവർണർക്കുവേണ്ടി നടന്ന സമരങ്ങളിൽ നേതൃപരമായ പങ്കുവഹിച്ചു.
വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി നടന്ന സവർണരുടെ ജാഥയിൽ മന്നത്തു പത്മനാഭനൊപ്പം പങ്കെടുത്തു
നായർ സർവീസ് സൊസൈറ്റിയുടെ രണ്ടാമത്തെ പ്രസിഡന്റും സ്ഥാപക പ്രമുഖരിൽ പ്രധാനിയും.
കേരളാ കർഷക സംഘത്തിന്റെ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
നായർ റെഗുലേഷൻ ആക്ട് തിരുവിതാംകൂർ അസംബ്ലിയിൽ പാസാക്കിയെടുത്തു.
കേരളാ കർഷക സംഘത്തിന്റെ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1926-ൽ തിരുവിതാംകൂറിലെ ഹൈക്കോടതി ന്യായാധിപനായി അദ്ദേഹം നിയമിതനായി.
ആറുവർഷത്തിനു് ശേഷം ഹൈക്കോടതിയിൽനിന്നു് വിരമിച്ചപ്പോൾ വീണ്ടും പൊതുരംഗത്തേയ്ക്കു് പ്രവേശിച്ചു.
നാലാമത്തെ തവണ നിയമസഭയിലേയ്ക്കു് തെരഞ്ഞെടുക്കപ്പെട്ടു
1938-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ തിരുവിതാംകൂർ ശാഖാ സമിതി പ്രസിഡന്റ്
നാഷണൽ കോൺഗ്രസിന്റെ തിരുവിതാംകൂർ ഘടകമായ ശാഖ തിരുവനന്തപുരത്തു് സ്ഥാപിതമായപ്പോൾ ആദ്യ പ്രസിഡണ്ടായി.
കേരള ചരിത്രത്തിൽ സ്ഥാനം പിടിച്ച മഹാന്മാരിൽ ഒരാളായ ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള 1940 ജൂൺ30-നു് അന്തരിച്ചു.
കൊല്ലത്ത് ഐവർകാലയിൽ അദ്ദേഹത്തിന്റെ പേരിൽ ഒരു ഗ്രന്ഥശാലയുണ്ട്. ഗ്രന്ഥശാലയുടെ പേർ ചങ്ങനാശ്ശേരി സ്മാരക ഗ്രന്ഥശാലഎന്നാണ്. ഈ ലൈബ്രററി ഗ്രന്ഥശാല സംഘം റെജിസ്റ്ററിൽ നാലാം നമ്പറിലാണ് റെജിസ്റ്റർ ചെയ്തിരിക്കുന്നത്, അത്രയേറെ പഴക്കമേറിയ ഒരു ലൈബ്രററിയാണിത്.
(അവലംബം: വിക്കിപീഡിയ)
Discussion about this post