തിരുവന്തപുരം: രാഷ്ട്രീയ, സിനിമാ രംഗത്തെ നിരവധി വിഐപികള്ക്കെതിരെ ആരോപണമുയര്‍ന്ന കവിയൂര്‍ പീഡനക്കേസില്‍ നിര്‍ണായക നീക്കം. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയില്‍ സിബിഐ നാലാമത്തെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നേരത്തെ സമര്‍പ്പിച്ച മൂന്ന് റിപ്പോര്‍ട്ടുകളും തള്ളിയ കോടതി പുനരന്വേഷണങ്ങള്‍ക്ക് ഉത്തരവിടുകയായിരുന്നു. ഇന്ന്് കോടതി കേസ് പരിഗണിക്കുമ്പോള്‍ വിഐപികളുടെ ഭാവി സംബന്ധിച്ച് വ്യക്തത ലഭിക്കും.
കോടിയേരി ബാലകൃഷ്ണന്, മകന് ബിനീഷ് കോടിയേരി, എം.എം. ബേബി, മകന് അശോക് ബേബി, പി.കെ. ശ്രീമതി ടീച്ചറുടെ മകന് സുധീഷ് നമ്പ്യാര്‍ എന്നിവര്‍ക്ക് പീഡനവുമായി ബന്ധമുണ്ടെന്ന് നേരത്തെ കേസില്‍ കക്ഷിയായിരുന്ന ക്രൈം നന്ദകുമാര്‍ കോടതിയില്‍ ആരോപിച്ചിരുന്നു. പിണറായി സര്‍ക്കാരില്‍ രാജിവെച്ച മന്ത്രിയുടെ ആലപ്പുഴയിലെ റിസോര്‍ട്ടില്‍ വെച്ചാണ് അനഘയെ പീഡിപ്പിച്ചതെന്നും നന്ദകുമാര്‍ ഹര്‍ജിയില്‍ വിശദീകരിച്ചിരുന്നു. ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെയും സിനിമാ നിര്‍മ്മാതാവിന്റെയും പേരിലും ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ സിബിഐ അന്വേഷണം അട്ടിമറിക്കപ്പെടുകയായിരുന്നു.
2004 സപ്തംബര്‍ 28നാണ് നാരായണന് നമ്പൂതിരി, ഭാര്യ ശ്രീദേവി, മക്കളായ അനഘ, അഖില, അക്ഷയ് എന്നിവര്‍ ആത്മഹത്യ ചെയ്തത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ അനഘ പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു. തുടര്‍ന്നാണ് അന്വേഷണം ആ വഴിക്ക് നീണ്ടത്. കിളിരൂര്‍ പീഡനക്കേസിലെ പ്രതിയായ ലതാ നായര്‍ ഇവരുടെ വീട്ടില്‍ താമസിച്ചിരുന്നതായും പുറത്തുവന്നു. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്കി ലതാ നായര്‍ അനഘയെ വിഐപികള്‍ക്ക് സമര്‍പ്പിക്കുകയായിരുന്നു. എന്നാല്‍ അഛനായ നാരായണന് നമ്പൂതിരിയാണ് അനഘയെ പീഡിപ്പിച്ചതെന്ന വിചിത്രവാദമാണ് നേരത്തെയുള്ള മൂന്ന് റിപ്പോര്‍ട്ടുകളിലും സിബിഐ മുന്നോട്ടുവച്ചത്. ഇതിനെതിരെ കോടതി തന്നെ രംഗത്തുവരികയും സിബിഐയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. പുതിയ റിപ്പോര്‍ട്ടില്‍ സിബിഐയുടെ കണ്ടെത്തല്‍ എന്താകുമെന്നാണ് കാണ്ടേണ്ടത്.
Discussion about this post