ബാബു ജനു – ആദ്യ സ്വദേശി രക്തസാക്ഷി
ഇന്ന് ബാബു ജേനു സൈദിൻ്റെ രക്തസാക്ഷി ദിനം. മുംബേയിലെ തുണി മിൽ തൊഴിലാളിയായിരുന്ന 22 വയസ്കാരൻ വിദേശനിർമ്മിത വസ്ത്രങ്ങൾ ഇന്ത്യയിൽ വിറ്റഴിക്കുന്നതിനെതിരെ ഐതിഹാസികപോരാട്ടം നടത്തി ജീവൻ ബലിയർപ്പിച്ച പുണ്യ ദിനം.
സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഒരു പക്ഷെ അധികം ആരും അറിയപ്പെടാതെ പോയ സമരഗാഥയാണ് ബാബു ജേനുവിൻ്റെത്. വിദേശ നിർമ്മിത തുണിത്തരങ്ങൾ ഇറക്കുമതി ചെയ്യുന്നതിനെതിരായ ഇന്ത്യൻ സ്വാതന്ത്ര്യ പ്രവർത്തകരുടെ പ്രതിഷേധങ്ങളിൽ സജീവമായി പങ്കെടുത്തിരുന്ന ധീര സ്വദേശാഭിമാനി യായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധിയുടെ അഹിംസാ സമരമുറകളിൽ ആകൃഷ്ടനായി സ്വാതന്ത്ര്യ സമരത്തിൻ്റെ തീച്ചൂളയിക്ക് തൻ്റെ യൗവനം അർപ്പിക്കാൻ ആ രാജ്യ സ്നേഹിക്ക് ഒരു മടിയുമില്ലായിരുന്നു. അന്ന് കോൺഗ്രസിൻ്റെ ‘നാലണ’ അംഗത്വം ഉണ്ടായിരുന്ന പ്രവർത്തകൻ. പക്ഷെ ഇന്നത്തെ കോൺഗ്രസിന് ബാബു ജേനു ആരെന്ന് അറിയില്ല. ചരിത്രം മറക്കുന്നവർക്ക്, കാലം മാപ്പ് കൊടുക്കില്ല എന്നവർ മനസിലാക്കണം.
വർഷം 1930. ദിവസം ഡിസംബർ 12. സമയം രാവിലെ 11 മണി. സ്ഥലം മുംബേ യിലെ കൽബാ ദേവി ക്ഷേത്രത്തിനു മുന്നിലുള്ള ന്യു ഹനുമാൻ റോഡ്. മാഞ്ചസ്റ്ററിൽ നിന്നുള്ള ജോർജ് ഫ്രേസിയർ എന്ന വസ്ത്ര വ്യാപാരി മുബേ തുറമുഖത്തുനിന്നും ഒരു വലിയ ട്രക്ക് നിറയെ വിദേശ വസ്ത്രങ്ങളുമായി തൊട്ടടുത്തുള്ള തുണി മില്ലിലേക്ക് എത്തുന്നു. ബാബു ജേനു വിൻ്റെ നേത്യത്വത്തിൽ ഒരു സംഘം മിൽതൊഴിലാളികൾ ട്രക്ക് തടഞ്ഞ് വിദേശ വസ്ത്രങ്ങൾ ഇന്ത്യൻ മണ്ണിൽ എത്തിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്നു. അവർ ബ്രിട്ടീഷ് സാമ്രാജ്യത്ത്യത്തി നെതിരെ ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കുന്നു. സമരക്കാരെ ഒഴിപ്പിക്കാൻ ജോർജ് ഫ്രേസിയർ ബ്രിട്ടീഷ് പോലീസിൻ്റെ സഹായം ആവശ്യ പ്പെടുന്നു. നിമിഷങ്ങൾക്കുള്ളിൽ ഒരു വൻ പോലീസ് സംഘം സ്ഥലത്ത് എത്തുന്നു. അവർ സമരക്കാരെ ബലം പ്രയോഗിച്ച് ട്രക്കിൻ്റെ മുന്നിൽ നിന്ന് മാറ്റുന്നു. വീണ്ടും സമരക്കാർ പോലീസിനെ വെട്ടിച്ച് വണ്ടിയുടെ മുന്നിൽ പ്രതിഷേധം തുടരുന്നു. സമരക്കാരെ പോലീസ് വീണ്ടും ബലം പ്രയോഗിച്ച് മാറ്റുന്നു.
എന്നാൽപോലീസിൻ്റെ കൈയ്യിൽ നിന്നും കുതറി മാറി ബാബു ജേനു ട്രക്കിൻ്റെ മുന്നിൽ മലർന്ന് കിടന്നു. തികച്ചും നിരായുധമായ സമരമാർഗം. പക്ഷെ അരിശം പൂണ്ട ബ്രിട്ടീഷ് കാരനായ പോലീസ് ഓഫീസർ ട്രക്ക് ഡ്രൈവറോട് ആ സമരക്കാരൻ്റെ മുകളിലൂടെ ട്രക്ക് കയറ്റി ഇറക്കൂ എന്ന് ആക്രോശിച്ചു. എന്നാൽ ഇന്ത്യാക്കാരനായിരുന്ന ഡ്രൈവർ ബൽബീർ സിങ്ങ് പറഞ്ഞത്, സാർ, ബാബു ജേനു ഒരു ഇന്ത്യാക്കാരനാണ്. ഞാനും ഒരു ഇന്ത്യാക്കാരനാണ്. ഒരു ഇന്ത്യാക്കാരനായ ഞാൻ സഹോദര സ്ഥാനീയനായ മറ്റൊരു ഇന്ത്യാക്കാരനെ എങ്ങനെ വണ്ടി കയറ്റി കൊല്ലും. എനിക്കതിന് കഴിയില്ല. ഇത് ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ കൂടുതൽ ക്രൂദ്ധനാക്കി. അദ്ദേഹം വണ്ടിയിലേക്ക് ചാടിക്കയറി. സിങ്ങിനെ ഡ്രൈവർ സീറ്റിൽ നിന്ന് ചവിട്ടിമാറ്റി. വണ്ടി വേഗതയിൽ മുന്നോട്ട് എടുത്തു. അങ്ങനെ ആ 22 കാരൻ ഇന്ത്യൻ സമര ചരിത്രത്തിൽ ഒരു പുതിയ അധ്യായം കുറിച്ചു. വിദേശ വസ്തു ബഹിഷ്ക്കരണത്തി നെതിരെ ആദ്യത്തെ രക്ത സാക്ഷിയായി.
ഈ സംഭവം മുംബൈയിലുടനീളം വലിയ ജനരോഷൾക്കും പ്രക്ഷോഭങ്ങൾക്കും,വിദേശ വസ്തു ബഹിഷ്ക്കരണങ്ങൾ ക്കും കാരണമായി. തൻ്റെ ആരാധ്യരായിരുന്ന ലാലാ ലജ്പത് റായ്, ഭഗത് സിങ്ങ്, രാജ് ഗുരു, സുഖ് ദേവ് തുടങ്ങിയ സ്വാതന്ത്ര്യ സമരബലി ദാനികൾ ക്കൊപ്പം തൻ്റെയും പേര് എഴുതി ചേർക്കപ്പെട്ടപ്പോൾ ബാബു ജേനു വിൻ്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും. സ്വതന്ത്ര ഇന്ത്യയിലെ യുവജനങ്ങൾക്ക് എന്നും അദ്ദേഹം ഒരു ആവേശമായിരിക്കും എന്ന് നിസംശയം പറയാം.
അദ്ദേഹത്തിന്റെ ആദരാർത്ഥം, ഘോഡ് നദിക്ക് കുറുകെയുള്ള അണക്കെട്ട്, മുംബെ യിലെ നിരവധി റോഡുകൾ, മൈതാനങ്ങൾ, എന്നിവയ്ക്കും ബാബു ഗേനു വിൻ്റെ പേരിൽ നാമകരണം ചെയ്യപ്പെട്ടു. ഒരു രാഷ്ട്രത്തിൻ്റെ സാമ്പത്തിക സ്വാതന്ത്ര്യം തന്നെയാണ് ആ രാഷ്ട്രത്തിൻ്റെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് അടിസ്ഥാനം എന്ന് ബാബു ജേനു അടിയുറച്ചു വിശ്വസിച്ചിരിന്നു.
ആ വിശ്വാസത്തിൻ്റെ സാക്ഷാത്ക്കാരത്തിനായാണ് ആ സ്വദേശാഭിമാനി ജീവൻ ത്യജിക്കാൻ സന്നദ്ധനായത്. സാമ്പത്തിക അടിമത്വം രാഷ്ട്രീയ അടിമത്വത്തിേക്ക് നയിക്കും എന്നതിന് നിരവധി ഉദാഹരണങ്ങൾ നമുക്ക് കാണാവുന്നതാണ്.
രാഷ്ട്രം വികസനത്തിൻ്റെ പാതയിലാണെന്ന് നമ്മൾ സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ, വളർച്ചകൈവരിക്കേണ്ട രംഗങ്ങൾ ഏതൊക്കെയാണെന്നും, അതിന് ഉപോത് ബലകമാകേണ്ട ഘടകങ്ങൾ എന്തൊക്കെയാെണെന്നും മനസിലാക്കി പ്രവർത്തിച്ചില്ലെങ്കിൽ കടുത്ത സാമ്പത്തിക അസമത്വത്തിനും, അസന്തുലിതാവസ്ഥയ്ക്കും കാരണമാവും.
പതിറ്റാണ്ടുകൾക്ക് ശേഷം നമ്മുടെ രാജ്യം ഒരു ‘പുതിയ സാമ്പത്തിക മാതൃക’ അന്വേഷിച്ചു കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ ആ ധീരദേശാഭിമാനിയുടെ ഓർമ്മപ്പെടുത്തലുകൾ വളരെ പ്രാധാന്യമർഹിക്കുന്നതാണ്.
Discussion about this post