കോഴിക്കോട്: പള്ളികളില്‍ സ്ത്രീകളെ കയറ്റുന്നത് ഉള്‍പ്പെടെ മതവിഷയങ്ങളില്‍ രാഷ്ട്രീയ നേതൃത്വം ഇടപെട്ടാല്‍ തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് സമസ്ത. മതകാര്യങ്ങളില്‍ രാഷ്ട്രീയ നേതാക്കള്‍ അഭിപ്രായം പറയേണ്ടതില്ലെന്ന് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി. ആരെയാണ് പള്ളിയില്‍ കയറ്റേണ്ടതെന്നും കയറ്റാതിരിക്കേണ്ടതെന്നും ഞങ്ങള്‍ക്കറിയാം. സുന്നി പള്ളികളില്‍ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ ഞങ്ങളെ വേദനിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തു. അവരുടെ ആവശ്യം നടപ്പാക്കാനാകില്ല. അദ്ദേഹം വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്റെ പ്രസ്താവനക്കെതിരെയാണ് സമസ്ത രംഗത്തുവന്നത്.
സമസ്തയുടെ പ്രസ്താവനയോട് മുഖ്യമന്ത്രിയോ സിപിഎമ്മോ പ്രതികരിക്കാത്തതിത്തതിലെ ഇരട്ടത്താപ്പിനെ വിമര്‍ശിച്ച് ഹമീദ് ചേന്നമംഗലൂരും രംഗത്തെത്തി. മുസ്ലിം സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശനം നല്‍കണമെന്ന കോടതി വിധി വന്നാല്‍ അതും തങ്ങള്‍ നടപ്പാക്കുമെന്ന് സിപിഎം പറയേണ്ടിയിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുസ്ലിം സ്ത്രീകള്‍ക്ക് പൊതുവേ പള്ളിപ്രവേശം അനുവദനീയമല്ല. ജമാ അത്തെ ഇസ്ലാമി, മുജാഹിദ് സംഘടനകള്‍ സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കുന്നു. എന്നാല്‍, പള്ളിക്കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനോ വാങ്ക് വിളിക്കാനോ അനുവാദമില്ല. സുന്നി സംഘടനകളില്‍ ഇരു വിഭാഗവും സ്ത്രീകളുടെ പള്ളിപ്രവേശനത്തെ ശക്തമായി എതിര്‍ക്കുന്നു. മുസ്ലിം സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശനം നല്‍കണമെന്ന വിധിയുമായി ഇങ്ങോട്ട് വന്നേക്കരുതെന്ന് സയിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയത് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പങ്കെടുത്ത കോഴിക്കോട്ടെ വേദിയില്‍ വച്ചാണ്. മുസ്ലിം സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കണമെന്ന കോടതി വിധി വന്നാല്‍ അനുസരിക്കില്ലെന്ന മുന്നറിയിപ്പാണ് അദ്ദേഹം നല്‍കിയത്. എന്നാല്‍, ഈ പ്രസ്താവനയോട് മുഖ്യമന്ത്രിയോ സിപിഎമ്മോ പ്രതികരിച്ചതേയില്ല. ഹമീദ് ചേന്നമംഗലൂര്‍ തുറന്നടിച്ചു.
Discussion about this post