കോഴിക്കോട് : വിവിധ വിദേശ രാജ്യങ്ങളിൽ നിന്നും വിവിധ എംബസികളുടെയും കേന്ദ്രത്തിൻ്റെയും ശ്രമ ഫലമായി കേരളത്തിൽ എത്തുന്ന പ്രവാസികളെ ദുരിതത്തിലാഴ്ത്തികൊണ്ട് കേന്ദ്ര ഗവ: നടപ്പിലാക്കിയ ആരോഗ്യ സേതു അട്ടിമറിച്ചു കൊണ്ട് കോഴിക്കോട് കളക്ടർ നേതൃത്വം കൊടുത്ത് തദ്ദേശീയമായി തയ്യാറാക്കിയ കോവിഡ് ജാഗ്രത എന്ന ആപ്പ് ഉപയോഗിച്ച് ഗർഭിണികളെയും പ്രായാധിക്യമുള്ള രോഗികളെയും മണിക്കൂറുകളോളം എയർപോർട്ടിൽ വലക്കുന്ന പ്രക്രിയയാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.
വന്ദേ ഭാരത് തുടങ്ങിയ ദിവസം തന്നെ നെടുമ്പാശേരി വിമാനത്താവളത്തിലും കരിപ്പൂർ വിമാനത്താവളത്തിലും കോവിഡ് ജാഗ്രത സൈറ്റ് പ്രവർത്തനരഹിതമാകുകയും യാത്രക്കാർ മണിക്കൂറുകളോളം വെള്ളവും ഭക്ഷണവും കിട്ടാതെ ഉദ്യോഗസ്ഥരുമായി വാക്കേറ്റം വരെ ഉണ്ടാകുന്ന സ്ഥിതി വിശേഷമുണ്ടാകുകയും ചെയ്തതായാണ് വിവരം.
യാത്രക്കാർക്ക് തന്നെ ആരോഗ്യ സേതു ആപ്പ് ഉപയോഗിച്ച് വിവരങ്ങൾ നൽകാമെന്നിരിക്കെ ഐ.ടി മിഷൻ കേന്ദ്രീകരിച്ച് കോവിഡ് ജാഗ്രതയിൽ മാത്രം വിവരശേഖരണം നടത്തിയാൽ മതി എന്ന ഉത്തരവ് ഉണ്ട് , എന്ന് പറഞ്ഞു സമയബന്ധിതമായി പരിശീലനം നൽകാതെ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വിവരശേഖരണം നടത്തി പ്രവാസികളെ ബുദ്ധിമുട്ടിക്കുകയാണ് ചെയ്യുന്നത്.
യാതൊരു സുരക്ഷാ മുൻകരുതലുമില്ലാതെ റവന്യു ഉദ്യോഗസ്ഥർ വിമാനത്താവളത്തിലും , റെയിൽവേ സ്റ്റേഷനുകളിലും വിവരശേഖരണത്തിന് എന്ന പേരിൽ യാത്രക്കാരുടെ ഇടയിൽ ഉപയോഗിക്കുന്നത് കോവിഡിൻ്റെ സാമൂഹ്യ വ്യാപനത്തിന് ഇടവരുത്തുന്നതാണ് എന്നതാണ് വസ്തുത.
Discussion about this post