കാസറഗോഡ് ജില്ലയിൽ കഴിഞ്ഞ ദിവസം നടന്ന സംഭവം ഇതാണ്: പ്ലാവിൽ നിന്ന് ചക്ക ശേഖരിക്കുമ്പോൾ കഴുത്തിന് പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച യുവാവിന് കരുതൽ നടപടിയെന്നോണം പരിശോധന നടത്തിയപ്പോഴാണ് കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത്. ഇദ്ദേഹത്തെ ഉടനെത്തന്നെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ലക്ഷണങ്ങളുണ്ടായിട്ടും ക്വറന്റൈൻ ഭീതി കാരണം ആശുപത്രി സന്ദർശിക്കാൻ വിമുഖത കാട്ടുന്നവരുടെ എണ്ണം കൂടി വരുമ്പോൾ കേരളത്തിലെ കൊറോണ വൈറസ് രോഗികളുടെ എണ്ണം ഭയാനകമായിരിക്കുമെന്ന് വിദഗ്ദർ ചൂണ്ടികാട്ടുന്നു. കാര്യമായ രോഗലക്ഷണങ്ങൾ ഒന്നും തന്നെ കാട്ടാത്തവരാണ് വൈറസ് ബാധിതരിൽ കൂടുതലെന്നത് ഗുരുതരമായ സ്ഥിതി വിശേഷത്തിലേക്കാണ് നയിക്കുന്നത്.
പെരുന്നാൾ തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജനങ്ങളെ തുറന്നു വിട്ടിരിക്കുകയാണ് കേരള സർക്കാർ. ലോക്ഡൗൺ നിയമങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും മാനദണ്ഡങ്ങൾ പാലിക്കുന്നോ എന്ന് പരിശോധിക്കാൻ പോലീസ് പരിശോധന പോലും വിരളമായിരുന്നു. നഗരങ്ങളിലെ അഭൂതപൂർവമായ തിരക്കിൽ സാമൂഹിക അകലം എന്നത് പൂർണമായും തിരസ്കരിക്കപ്പെട്ടിരിക്കുന്നു.
നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ ചുരുക്കം നാളുകളിൽ കഠിനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ നിർബന്ധിതമായേക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. പക്ഷെ അതിന് കാര്യമായ പ്രതിബന്ധങ്ങളൊന്നും സർക്കാരിനില്ല, പെരുന്നാൾ പ്രമാണിച്ച് ഒരു സമുദായത്തിന്റെ താത്പര്യങ്ങൾ സംരക്ഷിച്ചു അതിലൂടെ ലഭിക്കുന്ന വോട്ടു ബാങ്ക് രാഷ്ട്രീയം ഫലപ്രാപ്തിയിലെത്തി എന്ന സംതൃപ്തിയോടെ സർക്കാരിന് കഠിനമായ നടപടികളിലേക്ക് കടക്കാവുന്നതേ ഉള്ളൂ.
പക്ഷെ ഈ വീഴ്ചകളിൽ പകച്ചു പോകുന്നത് സ്വന്തം ജീവരക്ഷയ്ക്കും, കുടുംബാംഗങ്ങളുടെ സുരക്ഷിതത്വത്തിനുമായി വേണ്ടത്ര മുൻകരുതലുകൾ പാലിച്ചു പോന്ന ഒരു വലിയൊരു വിഭാഗം ആളുകളെയാണ്. കൊറോണ വൈറസ് ലോകമെമ്പാടും പൂർവാധികം ശക്തിയോടെ വ്യാപിക്കുമ്പോൾ കേരളമെന്ന ചെറു സംസ്ഥാനത്തിലെ സ്ഥിതിഗതികൾ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നു. വർധിച്ചു വരുന്ന കൊറോണവൈറസ് രോഗികളുടെ എണ്ണവും ഇതിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്.
പക്ഷെ ഇതിനൊക്കെ കാരണമായി സർക്കാർ ചൂണ്ടിക്കാട്ടുന്നത് സ്വന്തം പിടിപ്പുകേടല്ല, മറിച്ച് പുറം നാടുകളിൽ നിന്ന് സംസ്ഥാനത്തെത്തിയ ചുരുക്കം ചില ആളുകളെ മാത്രമാണ്. ഭീതിയോടെ സ്ഥിതിഗതികളെ ഉറ്റുനോക്കുകയാണ് കേരള ജനത.
Discussion about this post