അവശ്യ സർവീസെന്ന നിലയ്ക്ക് മാധ്യമ പ്രവർക്കർക്ക് സഞ്ചാരസ്വാതന്ത്ര്യം ഉറപ്പ് വരുത്തുമെന്ന് മുഖ്യമന്ത്രിയും സംസ്ഥാന പോലീസ് മേധാവിയും ആവർത്തിക്കുമ്പോഴും ദേശാഭിമാനി ന്യസ് എഡിറ്റർക്ക് പോലീസിന്റെ ക്രൂര മർദ്ദനം. ദേശാഭിമാനി കണ്ണൂർ യൂണിറ്റ് ന്യൂസ് എഡിറ്ററും പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ മനോഹരൻ മൊറായിയെയാണ് പോലീസ് പൊതിരെ തല്ലിയത്. ഇതു സംബന്ധിച്ച് മനോഹരൻ മൊറായി മുഖ്യമന്ത്രിക്കും കണ്ണൂർ എസ്.പിക്കും പരാതി നൽകി. എന്നാൽ മുൻ ജനറൽ സെക്രട്ടറിക്ക് പോലീസ് മർദ്ദനമേറ്റിട്ടും പത്രപ്രവർത്തക യൂണിയൻ ജില്ലാ – സംസ്ഥാന നേതൃത്വങ്ങൾ വിഷയത്തിൽ ഇടപ്പെട്ടില്ലെന്നത് മാധ്യമ പ്രവർത്തകർക്കിടയിൽ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.
മനോഹരൻ മെറായിയെ പോലീസ് മർദ്ദിച്ചതിൽ ഐ ജെ യൂ ദേശീയ സെക്രട്ടറി യു വിക്രമൻ പ്രതിഷേധിച്ചു.കൂറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിക്രമൻ മുഖ്യമന്തിക്ക് കത്ത് നല്കി.
കണ്ണൂർ മുണ്ടയാട് ജേർണലിസ്റ്റ് കോളനിയിലെ താമസസ്ഥലത്തിന് സമീപത്ത് വച്ചാണ് മനോഹരൻ മൊറായി പോലീസ് മർദ്ദനത്തിനിരയായത്. മാധ്യമ പ്രവർത്തകനാണെന്ന് വ്യക്തമാക്കിയിട്ടും പോലീസ് വെറുതെ വിട്ടില്ല. ചക്കരക്കല്ല് പോലീസാണ് മൊറായിയെ തല്ലി ചതച്ചത്. വർഷങ്ങളായി കണ്ണൂരിൽ പ്രവർത്തിക്കുന്ന മൊറായി KUWJ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. സംഘടനാ തലത്തിൽ ഉന്നതിയിൽ നിൽക്കുന്ന നേതാവിന് തന്നെ ഇതാണ് അനുഭവമെങ്കിൽ തങ്ങളുടെ അവസ്ഥ എന്താകുമെന്നാണ് സാധാരണ മാധ്യമ പ്രവർത്തകരുടെ ചോദ്യം.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മാധ്യമപ്രവർത്തകർക്ക് നേരെ പോലീസ് സഞ്ചാരസ്വാതന്ത്ര്യം തടയുന്നതുൾപ്പെടെയുള്ള നടപടികൾ കൈക്കൊണ്ടിരുന്നു. ദുരനുഭവം വിവരിച്ച് തിരുവനന്തപുരം തത്സമയം പത്രത്തിന്റെ ഫോട്ടോഗ്രാഫർ ഫെയ്സ് ബുക്കിൽ പോസ്റ്റിയ കുറിപ്പും മാധ്യമ പ്രവർത്തകർക്കിടയിൽ ചർച്ചയായിരുന്നു. തുടർന്ന് ഇക്കാര്യത്തിൽ ശക്തമായ ഇടപെടൽ നടത്തിയെന്ന് അവകാശപ്പെട്ട പത്രപ്രവർത്തക യൂണിയൻ നേതൃത്വം, ഇത്തരം നടപടികൾ ആവർത്തിക്കില്ലെന്ന് ഡി.ജി.പിയും മുഖ്യമന്ത്രിയും ഉറപ്പ് നൽകിയതായും വ്യക്തമാക്കിയിരുന്നു. പതിവ് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രിയും ഇക്കാര്യം പരാമർശിച്ചു. എന്നാൽ അധികൃതരുടെ വാക്കുകൾ പാഴ് വാക്കാണെന്ന് വ്യക്തമാക്കുന്നതായി ദേശാഭിമാനി ന്യൂസ് എഡിറ്റർക്ക് നേരെയുള്ള പോലീസ് മർദ്ദനം.
എന്നാൽ, മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയെ പോലീസ് പൊതിരെ തല്ലിയിട്ടും KUWJ നേതൃത്വം തുടരുന്ന മൗനം യൂണിയൻ അംഗങ്ങളും അല്ലാത്തതുമായ മാധ്യമ പ്രവർത്തകർക്കിടയിൽ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ദേശാഭിമാനിയിൽ തന്നെ പ്രവർത്തിക്കുന്ന ഇ.എസ് സുഭാഷാണ് നിലവിൽ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി. ഇക്കാര്യത്തിൽ ശക്തമായ പ്രതിഷേധമുയരണമെന്നാണ് അംഗങ്ങളുടെ ആവശ്യം.
Discussion about this post