ന്യൂദല്‍ഹി: കശ്മീരിലെ ഭീകരാക്രമണത്തിന് പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ കളത്തിലിറക്കി കേന്ദ്ര സര്‍ക്കാര്‍. ശനിയാഴ്ച നിര്‍ണായക യോഗം വിളിച്ച ഡോവല്‍ അതിര്‍ത്തിയിലെ സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തി. നിയന്ത്രണരേഖയില്‍ സുരക്ഷ ശക്തമാക്കാനും പ്രത്യാക്രമണം കടുപ്പിക്കാനും ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്കി.
അഞ്ച് മണിക്കൂറിലേറെ നീണ്ട യോഗത്തില്‍ കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ്, ഇന്റലിജന്റ്സ് ബ്യൂറോ ഡയറക്ടര്‍ അര്‍വിന്ദ് കുമാര്‍, റോ മേധാവി സാമന്ത് കുമാര്‍ ഗോയല്‍, ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ എസ്.എസ്. ദേസ്വാള്, സിആര്‍പിഎഫ് മേധാവി എ.കെ. മഹേശ്വരി എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് ഡോവലിന്റെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ അമിത് ഷായെ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ ധരിപ്പിച്ചു.
നോര്‍ത്ത് കശ്മീരിലെ ഹന്ദ്വാരയില് അടുത്തിടെ പാക്ക് ഭീകര സംഘടന നടത്തിയ ആക്രമണത്തില്‍ കേണല്‍ ഉള്‍പ്പെടെ ആറ് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ഇതിന് മറുപടിയായി സൈന്യം ലക്ഷ്കര്‍ ഭീകരന് ഹൈദറിനെ വധിക്കുകയും ചെയ്തു. തിങ്കളാഴ്ച സൈനികര്‍ക്കെതിരെ ആക്രമണത്തിന് ജയ്ഷെ മുഹമ്മദ് പദ്ധതിയിട്ടതായി ഇന്റലിജന്റ്സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഡോവല്‍ യോഗം വിളിച്ചത്. വിവിധ പാക്ക് ഭീകരസംഘടനകളിലെ നാനൂറോളം ചാവേറുകള്‍ ഏതാനും മാസത്തിനുള്ളില്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ പദ്ധതിയിട്ടതായാണ് വിവരം.
പശ്ചിമ അതിര്‍ത്തിയില്‍ പാക്ക് വ്യോമസേന അടുത്തിടെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിച്ചത് യോഗത്തില്‍ ചര്‍ച്ചയായി. താഴ്വരയില് പുതുതായി രൂപംകൊണ്ട ദ റസിസ്റ്റന്‍സ് ഫ്രണ്ട്, ജമ്മു കശ്മീര്‍ പിര്‍ പാഞ്ചല്‍ പീസ് ഫോറം എന്ന ഭീകരസംഘടനകളുടെ പ്രവര്‍ത്തനവും വിലയിരുത്തി. അന്താരാഷ്ട്രതലത്തില്‍ തദ്ദേശീയ സംഘടനകളായി വ്യാഖ്യാനിക്കുന്നതിനാണ് പാക്കിസ്ഥാന് പുതിയ സംഘങ്ങളെ സൃഷ്ടിച്ചത്. കശ്മീരില്‍ ഭീകരപ്രവര്‍ത്തനത്തിന് നല്കുന്ന സഹായം ഇതിലൂടെ മറച്ചുപിടിക്കാമെന്നും പാക്കിസ്ഥാന് കരുതുന്നു. അതിര്‍ത്തി കടന്ന് ഒരു ഭീകരന് പോലും എത്തരുതെന്ന് ഡോവല്‍ കര്‍ശന നിര്‍ദ്ദേശം നല്കി.
Discussion about this post